മലയാളിയുടെ വാനമ്പാടിയാണ് ചിത്ര. ആശിച്ചു മോഹിച്ചു ലഭിച്ച കുഞ്ഞിനെ ചിത്രയ്ക്ക് നഷ്ടപ്പെട്ട വാർത്ത മലയാളിയെ ആകെ സങ്കടത്തിലാഴ്ത്തി. പാട്ടിന്റെ ലോകത്ത് നിന്ന് കുറേ നാൾ വിട്ടുനിന്നിരുന്നു ചിത്ര. കുഞ്ഞിനെ നഷ്ടപ്പെട്ട സമയത്തെ സങ്കടങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്ര ഭാഷാപോഷിണിക്ക് നല്‍കിയ അഭിമുഖത്തില്‍. നന്ദനയുടെ മരണം ദുബായില്‍ സ്വിമ്മിംഗ് പൂളില്‍ വീണായിരുന്നു.
നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാട് ദൈവിക നിമിഷങ്ങൾ ഉണ്ടായിരുന്നു. സത്യസായിബാബയോട് കുഞ്ഞുങ്ങളില്ലാത്ത ദുഖം പങ്കുവച്ചപ്പോൾ അദ്ദേഹം പറഞ്ഞു, അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാൻ ചെന്നപ്പോൾ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവൾ പോയത് ഒരു ആത്മാവിന് ഭൂമിയിൽ നിന്ന് കടന്നു പോകാൻ കഴിയുന്ന ഏറ്റവും ശുഭ മുഹൂർത്തത്തിലാണ്. 2011 ഏപ്രിൽ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാൻ കൃഷ്ണൻ കടന്നു പോയ അതേ മുഹൂർത്തം.അതും ജലസമാധി.
നന്ദനയ്‌ക്ക് മഞ്ചാടി ആൽബം വലിയ ഇഷ്‌ടമായിരുന്നു. അതിലെ പാട്ടുകൾ കണ്ടിരുന്നാൽ സമയം പോകുന്നത് അവൾ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിർബന്ധിച്ച് മഞ്ചാടി ആൽബം വയ്‌പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന, താടിക്ക് കയ്യും കൊടുത്ത് അത് കാണുന്നത് കണ്ടാണ് ഞാൻ കുളിക്കാൻ പോയത്. ആ സമയത്ത് അവൾ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും?- ചിത്ര പറഞ്ഞു.
നന്ദന എപ്പോഴും ഒരു പാവ കയ്യിൽ സൂക്ഷിക്കുമായിരുന്നു. എന്നാൽ അന്ന് അത് ഒഴിവാക്കിയിരുന്നു. പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാൽ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകൾ തനിയെ തുറന്ന് പോകാൻ നന്ദനയ്‌ക്ക് എങ്ങനെ കഴിഞ്ഞു? പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പോലീസ് വന്നു പരിശോധിക്കുമ്പോൾ പൂളിന്റെ അടുത്തുവരെ അവളുടെ കാൽപാദങ്ങൾ പതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
പൂളിലേയ്ക്കുള്ള വഴിയിൽ മകളുടെ കാൽപാദങ്ങൾ പതിഞ്ഞു കിടക്കുന്നത് ദുബായ് പോലീസ് വിഡിയോയിൽ പകർത്തിയിരുന്നു. അല്ലെങ്കിൽ ദുബായിലെ നിയമപ്രകാരം ഞാനോ വിജയൻ ചേട്ടനോ ജയിലിൽ പോകേണ്ടി വരുമായിരുന്നു. പോലീസും ഫൊറൻസിക് വിദഗ്‌ദ്ധരുമെത്തി കാൽപാദങ്ങളുടെ ചിത്രം പകർത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്‌തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ?- ചിത്ര ചോദിക്കുന്നു