‘ഇതിലും ഭേദം കാശ് അണ്ണൻ തരും എന്ന് പറഞ്ഞ് മുങ്ങിയ കൂട്ടരായിരുന്നു.’ കൊച്ചി മഹാരാജാസ് കോളജിലെ എസ്എഫ്ഐക്കാർ വനിതാ ഹോട്ടൽ തല്ലിത്തകർത്തെന്ന വാർത്ത സൈബർ ലോകത്തും വലിയ ചർച്ചയാവുകയാണ്. കോളജിലെ ഒാണാഘോഷ പരിപാടിക്ക് ഹോട്ടലിൽ നിന്നും കൊണ്ടുപോയ ഭക്ഷണം തികഞ്ഞില്ലെന്ന് പറഞ്ഞാണ് എസ്എഫ്ഐക്കാർ വനിതകളുടെ ഹോട്ടൽ തല്ലിതകർത്ത്. ഇൗ സംഭവം ഹോട്ടൽ നടത്തിപ്പുകാരായ സ്ത്രീകൾ മാധ്യമങ്ങളോട് തുറന്നുപറഞ്ഞതോടെ ട്രോളുകളും സജീവമായി. ഭക്ഷണം കഴിച്ചിട്ട് കാശ് അണ്ണൻ തരും എന്നുപറഞ്ഞ് മുങ്ങിയ യൂത്ത് കോൺഗ്രസുകാരെ ട്രോളിയ എസ്എഫ്ഐ നേതാക്കൾക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്ന ആക്ഷേപവും ഉയരുകയാണ്.
തല്ലിതകർത്ത ഹോട്ടലില്‍ നിന്ന് ഇരുപതിനായിരം രൂപയും അക്രമികള്‍ കവര്‍ന്നതായും ആരോപണമുണ്ട്. വാടയ്ക്ക് എടുത്ത പാത്രങ്ങളും സംഘം തകർത്തെന്നും വൻ സാമ്പത്തിക നഷ്ടമാണ് അക്രമത്തിൽ സംഭവിച്ചതെന്നും സ്ത്രീകൾ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ട്രോളൻമാർ വിഷയം ഏറ്റെടുത്തത്. എസ്എഫ്ഐയുടെ അക്രമത്തെ രൂക്ഷമായി വിമർശിക്കുകയാണ് പ്രതിപക്ഷത്തെ സൈബർ പോരാളികൾ.