നിങ്ങളുടെ രാത്രി യാത്രയ്ക്ക് കാവലായി ട്രാക്കിൽ ഞങ്ങളുണ്ട്; അറിയണം മാഹാത്മ്യം: കുറിപ്പ്

indian-railway3
ചിത്രം കടപ്പാട് ഇന്റർനെറ്റ്
SHARE

റെയിൽവേയിൽ ജോലിചെയ്യുന്ന പെട്രോമാനെക്കുറിച്ച് എഴുതിയിരിക്കുകയാണ് വികാസ് ബാബു എന്ന റെയിൽവേ ജീവനക്കാരൻ. ഇന്ത്യന്‍ റയില്‍വേയുടെ എൻജിനീയറിങ് വിങ്ങിൽ ഇരുമ്പുപാളങ്ങളുടെ കാവല്‍ക്കാരായി രാപകല്‍ വ്യത്യാസമില്ലാതെ, നിങ്ങളുടെ ജീവന്‍ കടന്നുപോകുന്ന നേര്‍രേഖകളില്‍ ഞങ്ങളുണ്ട്, നൈറ്റ് പെട്രോള്‍മാന്‍റെ കരുതലായി, ഗേറ്റ്മാന്‍റെ ശ്രദ്ധയായി, ഗ്യാങ്മാന്‍റെ കരുത്തായി, കീമാന്‍റെ കണ്ണായി പലരൂപത്തിലും, ഭാവത്തിലും ഞങ്ങളീ പാതയില്‍ കാവലുണ്ട്.

ഈ വേഷപ്പകര്‍ച്ചകളിലെ നൈറ്റ് പെട്രോള്‍മാന്‍ എന്ന അവതാരത്തെക്കുറിച്ചാണ് എനിക്കിവിടെ നിങ്ങളോട് പറയാനുള്ളത്. മണ്‍സൂണില്‍ തീവണ്ടിയിലെ രാത്രിയാത്രയ്ക്ക് ഇടയില്‍ ഒരു വിസില്‍ ശബ്ദം നിങ്ങളുടെ ചെവിയില്‍ വന്നു വീണിട്ടുണ്ടോ? എപ്പോഴെങ്കിലും ?? അറിയണം !! അത് നൈറ്റ് പെട്രോള്‍മാന്‍റെ സന്ദേശമാണ്, ഞാനിവിടുണ്ട് ‘‘ധൈര്യമായ് കടന്നുപോയ്കൊള്‍ക’’ എന്ന ഉറപ്പ്..!! ഇരുപത് കിലോമീറ്ററോളം ദൂരമാണ് ഒരു രാത്രിയില്‍ പാലത്തിനടിയിലെ ജലനിരപ്പും, മണ്ണിടിയാന്‍ സാധ്യതയുള്ള  ചരിവുകളും, വീഴാനൊരുങ്ങുന്ന മരങ്ങളും, തിട്ടപ്പെടുത്തി ഞങ്ങള്‍ പിന്നിടുന്നത്.... !!! ആനയും പുലിയും ഇറങ്ങുന്ന കാടുകളും ഇതില്‍പ്പെടും എന്ന് കേള്‍ക്കുമ്പോള്‍ അതിശയമുണ്ടോ ?–ജോലിയിൽ മഴക്കാലത്തു നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ തുറന്നു പറയുന്നു വികാസ് ബാബു.

ജോലി കഴിയാന്‍ നേരമാകുമ്പോള്‍ കയ്യിലെ ടോര്‍ച്ച് മയങ്ങിതുടങ്ങും. അവിടെയാണ് അടുത്ത അപകടങ്ങളുടെ പതുങ്ങിയിരിപ്പ്, ഇരപിടിയ്ക്കാനിറങ്ങുന്ന മലമ്പാമ്പുകള്‍ രൂപംകൊണ്ടു പലപ്പോഴും പേടിപ്പിച്ചിട്ടുണ്ട്. ഇപ്പൊ അവരെ കണ്ടാല്‍ മാറിപോകാറേ ഉള്ളൂ. അതും ശീലമായലോ. എന്നാല്‍ വിഷം ഉള്ള ചിലരുണ്ട് ഹമ്മേ... ഓര്‍ക്കാനേ വയ്യ. കഴിഞ്ഞ ദിവസം കണ്ട സ്വര്‍ണനിറമുള്ള ചങ്ങാതിക്ക് എന്നേക്കാള്‍ നീളമുണ്ടായിരുന്നു.

വികാസ് ബാബുവിന്റെ കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ കുറച്ചു രാപ്പകലുകളായി ചില മനുഷ്യക്കോലങ്ങള്‍ തകര്‍ന്ന പാളങ്ങളിലും, പാലങ്ങളിലും, പ്ളാറ്റ്ഫോമുകളിലും, ഇടിഞ്ഞ് വീണ മണ്‍കൂനകളിലും, നിങ്ങള്‍ക്കുള്ള വഴിയൊരുക്കുകയാണ്. പൊലീസിനെയും, പട്ടാളത്തെയും, വൈദ്യുതി തൊഴിലാളിയെയും, വാഴ്ത്തുന്ന ലേഖനങ്ങളും, ചിത്രങ്ങളും കണ്ടുള്ള പരിഭവമായി കരുതല്ലേ കേട്ടോ !!. ഒരുപക്ഷേ പരക്കെ ഞങ്ങളെ നിങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരിക്കണം. ഞങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതു പലപ്പോഴും ചരമകോളത്തിലാണല്ലോ..! 

ഇന്ത്യന്‍ റയില്‍വേയുടെ എഞ്ചിനീയറിങ് വിങ്ങില്‍ ഇരുമ്പുപാളങ്ങളുടെ കാവല്‍ക്കാരായി രാപ്പകല്‍ വ്യത്യാസമില്ലാതെ, നിങ്ങളുടെ ജീവന്‍ കടന്നുപോകുന്ന നേര്‍ രേഖകളില്‍ ഞങ്ങളുണ്ട്, നൈറ്റ് പെട്രോള്‍മാന്‍റെ കരുതലായി, ഗേറ്റ്മാന്‍റെ ശ്രദ്ധയായി, ഗ്യാങ്മാന്‍റെ കരുത്തായി, കീമാന്‍റെ കണ്ണായി പലരൂപത്തിലും, ഭാവത്തിലും ഞങ്ങളീ പാതയില്‍ കാവലുണ്ട്.

ഈ വേഷപ്പകര്‍ച്ചകളിലെ നൈറ്റ് പെട്രോള്‍മാന്‍ എന്ന അവതാരത്തെക്കുറിച്ചാണ് എനിയ്ക്കിവിടെ നിങ്ങളോടു പറയാനുള്ളത്. മണ്‍സൂണില്‍ തീവണ്ടിയിലെ രാത്രിയാത്രയ്ക്ക് ഇടയില്‍ ഒരു വിസില്‍ ശബ്ദം നിങ്ങളുടെ ചെവിയില്‍ വന്നു വീണിട്ടുണ്ടോ? എപ്പോഴെങ്കിലും ?? അറിയണം !! അത് നൈറ്റ് പെട്രോള്‍മാന്‍റെ സന്ദേശമാണ്, ഞാനിവിടുണ്ട് ‘‘ധൈര്യമായ് കടന്നുപോയ്കൊള്‍ക’’ എന്ന ഉറപ്പ്..!! ഇരുപത് കിലോമീറ്ററോളം ദൂരമാണ് ഒരു രാത്രിയില്‍ പാലത്തിനടിയിലെ ജലനിരപ്പും, മണ്ണിടിയാന്‍ സാധ്യതയുള്ള ചരിവുകളും, വീഴാനൊരുങ്ങുന്ന മരങ്ങളും, തിട്ടപ്പെടുത്തി ഞങ്ങള്‍ പിന്നിടുന്നത്.... !!! ആനയും പുലിയും ഇറങ്ങുന്ന കാടുകളും ഇതില്‍പെടും എന്നു കേള്‍ക്കുമ്പോള്‍ അതിശയമുണ്ടോ ?

ഏകദേശം അഞ്ച് കിലോമീറ്ററുകള്‍ കൂടുമ്പോഴാണു കാല്‍മുട്ടുകള്‍ക്കു മുപ്പതു മിനിറ്റു വിശ്രമം കിട്ടുന്നത്. ഡെറെറനേറ്ററുകളും, ട്രൈകളര്‍ ടോര്‍ച്ചും, ഫ്യൂസിയും, പന്നെ ഗ്യാങ്ങ് ബോര്‍ഡും അടങ്ങുന്ന ചുമലിലെ ബാഗില്‍ ഒരുകുപ്പി ദാഹജലം കൂടി ചേര്‍ത്താലുള്ള ഭാരം ആദ്യമാദ്യം വിഷമിപ്പിക്കുമെങ്കിലും പിന്നെ പിന്നെ ഒരു ശീലമായിമാറും.

ജോലിയുടെ പാതിസമയം പിന്നിടുന്ന വേളയില്‍, ഉറക്കം ചങ്ങാത്തം കൂടാന്‍ വരും..!! എങ്കിലും നിങ്ങളുറങ്ങുന്ന രാത്രിയില്‍ കാവലായി ഞങ്ങള്‍ ഈ ഇരുമ്പുപാതകളില്‍ ഉണര്‍ന്നിരിക്കും. തകര്‍ത്തുപെയ്യുന്ന മഴ കോട്ടിനെയും, കുടയേയും, തച്ചുടയ്ക്കാനുള്ള വീര്യം കാട്ടുമ്പോള്‍, പുതപ്പിനടിയിലെ മഴ രാത്രികള്‍ ഓര്‍മ്മകളില്‍ വന്നു നിറയാറുണ്ട് ഇടയ്ക്ക്. ഇലക്ട്രിഫൈ ചെയ്ത ട്രാക്കാണെങ്കില്‍ ഇടയ്ക്കിടെ കുടയില്‍ നിന്നും നീറ് കടിക്കുന്ന പോലൊരു തരിപ്പ് കഴുത്തിലേക്കു പടരും. 

ജോലി കഴിയാന്‍ നേരമാകുമ്പോള്‍ കയ്യിലെ ടോര്‍ച്ച് മയങ്ങിതുടങ്ങും. അവിടെയാണ് അടുത്ത അപകടങ്ങളുടെ പതുങ്ങിയിരിപ്പ്, ഇരപിടിയ്ക്കാനിറങ്ങുന്ന മലമ്പാമ്പുകള്‍ രൂപംകൊണ്ടു പലപ്പോഴും പേടിപ്പിച്ചിട്ടുണ്ട്. ഇപ്പൊ അവരെ കണ്ടാല്‍ മാറിപോകാറേ ഉള്ളൂ. അതും ശീലമായലോ. എന്നാല്‍ വിഷം ഉള്ള ചിലരുണ്ട് ഹമ്മേ... ഓര്‍ക്കാനേ വയ്യ. കഴിഞ്ഞ ദിവസം കണ്ട സ്വര്‍ണനിറമുള്ള ചങ്ങാതിക്ക് എന്നേക്കാള്‍ നീളമുണ്ടായിരുന്നു.

ചിന്തയില്‍ അധികം മുങ്ങാങ്കുഴിയിട്ടു നില്‍ക്കാന്‍ പാടില്ലെന്ന തിരിച്ചറിവില്‍ ദൂരേയ്ക്കു നോക്കവേ, ചിലപ്പോള്‍ അമ്പിളിക്കല പോലെ തീവണ്ടിയുടെ നെറ്റിക്കണ്ണുയര്‍ന്നുവരുന്നതു കാണാം. വണ്ടിയുടെ ചൂളംവിളികള്‍ പലപ്പോഴും മഴക്കാറ്റില്‍ അലിഞ്ഞുപോകുമ്പോള്‍ ആ വെളിച്ചമാണു സുഹൃത്ത്. ഈ അടുത്തായി രണ്ടാഴ്ചയുടെ ഇടവേളയില്‍ കീമാന്‍ ഡ്യൂട്ടിയില്‍ ആയിരുന്ന രണ്ടു സഹപ്രവര്‍ത്തകരാണു വിട പറഞ്ഞിട്ടുള്ളത്. ഒരിക്കല്‍ ഓരം ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ച സുഹൃത്തിന്‍റെ വസ്ത്രത്തില്‍ വണ്ടി പിടുത്തമിട്ടത് ഓര്‍മ്മയുണ്ട്, അന്നു പരുക്കുകളോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്.

വണ്ടി കടന്നുപോകുമ്പോള്‍ ട്രാക്കുകള്‍ക്കു പുറത്തു കടന്നു നിന്നു വേണം സന്ദേശങ്ങള്‍ നല്‍കാന്‍. അുത്ത ട്രാക്കിലേക്കു കയറിനിന്നാല്‍ ഒരുപക്ഷേ അതുവഴി വരുന്ന വണ്ടിയുടെ ശബ്ദം കേള്‍ക്കതെ വന്നേക്കാം. പ്രളയകാലം വന്നതോടെ പാലത്തിനടിയിലെ വെള്ളം കുത്തനെ ഉയരുന്നുണ്ട്.  ജലനിരപ്പു നിര്‍ദിഷ്ട ഉയരം പിന്നിട്ടിട്ടില്ല എന്നുറപ്പുവരുത്തേണ്ടതുണ്ട്. തുരംഗങ്ങളുടെ വായില്‍ മണ്ണിടിഞ്ഞു വീണിട്ടില്ല എന്നുറപ്പു വരുത്തേണ്ടതും ഞങ്ങള്‍ തന്നെ...!!

ആരും എവിടെയും ഞങ്ങളെക്കുറിച്ചു പറഞ്ഞുകണ്ടിട്ടില്ല. അതുകൊണ്ടു തന്നേ നിങ്ങള്‍ക്കു ഞങ്ങളെ അറിയുകയും ഇല്ലായിരിക്കാം അതില്‍ പരിഭവവും ഇല്ല. പറയാനാണെങ്കില്‍ ഇനിയും ഒരുപാടുണ്ട്, ഇന്നു ഡ്യൂട്ടിക്കിറങ്ങാന്‍ നേരമായി, വണ്ടികള്‍ ഇനിയും ഒരുപാടു കടന്നുപോകാനുണ്ട്. ഞങ്ങളിവിടുണ്ടാവും, വീണ്ടും വിസില്‍ ചുണ്ടോട് ചേരും....

MORE IN SPOTLIGHT
SHOW MORE
Loading...
Loading...