കൂട്ടുകാർ തമ്മിലടിച്ചു; കൂട്ടുകാരനെ തള്ളി തോട്ടിലിട്ടു. ഇന്നലെ വൈകുന്നേരം 4 മണിയോടെ നഗരസഭാ സ്റ്റേഡിയത്തിനു സമീപമാണ് സംഭവം. രാമപുരം ചക്കാമ്പുഴ സ്വദേശികളായ 4 യുവാക്കൾ അടിപിടി കേസ് ഒത്തുതീർക്കുന്നതിനാണ് പാലായിലെത്തിയത്. കോടതിയിൽ കേസ് തീർപ്പാക്കിയശേഷം ഒരുമിച്ച് മദ്യപിച്ചു. തുടർന്ന് പുഴക്കര മൈതാനിയിലെത്തി. തുടർന്നു നടന്ന ഉന്തിനും തള്ളിനുമിടെ ഒരാളെ തള്ളി ളാലം തോട്ടിലിടുകയായിരുന്നു.
തോടിന്റെ അരികിൽ കരിങ്കൽ കെട്ടിനോട് ചേർന്നുള്ള മൺതിട്ടിയിലാണ് യുവാവ് വീണത്. കരയിലുണ്ടായിരുന്ന 3 പേരും കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇവരെ ഓടിച്ചിട്ടു പിടിച്ചു. വടം തോട്ടിലിറക്കി യുവാവിനെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പൊലീസെത്തി തടഞ്ഞു. ഫയർഫോഴ്സിനെ വിളിക്കണമെന്നായി പൊലീസ്. ഈ സമയമത്രയും തോട്ടിൽ കിടന്ന യുവാവ് ഗോവണിയോ വടമോ തന്നാൽ മതിയെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.
എന്നാൽ അഗ്നിശമന സേന വരട്ടെ എന്ന നിർബന്ധത്തിലായിരുന്നു പൊലീസ്. അഗ്നിശമന സേനയെ കാത്ത് നിൽക്കുന്നതിനിടെ 20 അടിയോളം ഉയരമുള്ള കരിങ്കൽ കെട്ടിൽ പിടിച്ചു കയറി യുവാവ് മുകളിലെത്തി. പിന്നീട് 3 പേരെ സ്റ്റേഷനിലേക്കും തോട്ടിൽ വീണ യുവാവിനെ ആശുപത്രിയിലേക്കും കൊണ്ടുപോയി.
ചക്കാമ്പുഴ കൊച്ചാപ്പിള്ളിൽ അജേഷ് (30), മടക്കുകുഴിയിൽ സച്ചിൻ (29), തേക്കുംകാട്ടിൽ അനൂപ് (24) കുന്നേൽ ഷിജു (42) എന്നിവർക്കെതിരെ കേസെടുത്തതായി എസ്ഐ ജെ. ബിനോദ്കുമാർ പറഞ്ഞു. തോട്ടിൽ വീണ കുന്നേൽ ഷിജു (42) ചികിൽസയിലാണ്.