കോട്ടയം സിഎംഎസ് കോളജിന്റെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിദ്യാര്‍ഥികൾ പ്രവേശനം നേടി. ബിഎ ഹിസ്റ്ററിയില്‍ കോട്ടയം മണക്കാട് നിന്നുള്ള അവന്തികയും, ബിഎ ഇക്കണോമിക്സില്‍ അതിരമ്പുഴയില്‍ നിന്നുള്ള ഷാനയുമാണ് പ്രവേശനം നേടിയത് . പ്രത്യേക സംവരണ ഉത്തരവിനെ തുടർന്നാണ്,, ഇരുവർക്കും തുടർ പഠനത്തിന് വഴിയൊരുങ്ങിയത്.
ചരിത്രമുറങ്ങുന്ന സിഎംഎസ് ക്യാംപസ് ട്രാൻസ്ജെൻഡേഴ്സിന് പ്രവേശനം നൽകി ഒരിക്കൽ കൂടി ചരിത്രം തിരുത്തി. കഴിഞ്ഞ വര്‍ഷമാണ് സര്‍വകലാശാലകളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഓരോ കോഴ്സിനും രണ്ട് സീറ്റുവരെ നിര്‍ബന്ധമാക്കിയത്. ആണിനും പെണ്ണിനും മാത്രമുള്ളതല്ല ലോകം എന്ന് പ്രഖ്യാപിച്ചു അവന്തികയും ഷാന നവാസും കോളേജിന്റെ പടിചവിട്ടി. ചരിത്രമുഹൂർത്തതിൽ പനിനീർപ്പൂകൾ നൽകി സഹപാഠികൾ ഇരുവരെയും സ്വാഗതം ചെയ്തു. പാതിവഴിയിൽ മുടങ്ങിയ പഠനം ആഗ്രഹിച്ച ക്യാംപസിൽ പുനരാരംഭിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുവരും.
സിവിൽ സിർവീസാണ് അവന്തികയുടെ ലക്ഷ്യം. അധ്യാപനം ജീവിതവൃത്തിയാക്കാനാണ് ഷാനയുടെ മോഹം. ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും നൽകുന്ന കരുത്തിൽ ലക്ഷ്യങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ രണ്ടു പേരും.