സോന മോളുടെ മുഖം മനസിൽ പതിഞ്ഞ മലയാളിക്ക് അവളുടെ കണ്ണീരും സങ്കടവും ഒരിക്കലും മറക്കാനാവില്ല. സൈബർ ലോകവും ട്രോളൻമാരും വിഷയം ഏറ്റെടുത്തതോടെ അടിയന്തര നടപടിയാണ് സർക്കാർ എടുത്തത്. ഇതിന് പിന്നാലെ കുട്ടിയെ കാണാനും സഹായം വാഗ്ദാനം ചെയ്തും എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കുട്ടിയെ ഐസിയുവിലെത്തിയാണ് സന്തോഷ് കണ്ടത്. ഇതിന് പിന്നാലെ മാതാപിതാക്കളോട് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇൗ വിവരങ്ങൾ സംബന്ധിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പും വിഡിയോയും പങ്കുവച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: സോന മോളുടെ വേദനിപ്പിക്കുന്ന വാ൪ത്ത ഇന്നലെ രാത്രിയാണ് അറിഞ്ഞത്. ചെയ്തു കൊണ്ടിരുന്ന സിനിമയുടെ എഡിറ്റിങ് ജോലികൾ ഉടനെ തന്നെ മാറ്റി വെച്ച് ഇന്നു രാവിലെ തന്നെ ആ മോളെ തൃശൂർ മെഡിക്കല്‍ കോളജിൽ പോയി സന്ദ൪ശിച്ചു. വളരെ ദയനീയമായ അവസ്ഥയില് എത്തിപ്പോയ ആ പാവം കുട്ടിയുടെ അച്ഛന് എന്നാലാകും വിധം ഒരു കുഞ്ഞു സഹായവും ചെയ്തു. കാര്യങ്ങൾ നേരിൽ തെളിവുകൾ സഹിതം മനസിലാക്കുവാനും ശ്രമിച്ചു.
സംഭവിച്ചതിങ്ങനെ: കളിക്കുന്നതിനിടെ ആറു വയസുകാരി തൃശൂര്‍ പട്ടിക്കാട് സ്വദേശിനി സോന അബോധാവസ്ഥയിലായി. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. അപസ്മാരമുണ്ടെന്ന് ഡോക്ടര്‍ കണ്ടെത്തി. അതിനുള്ള മരുന്നും നല്‍കി. തൊട്ടടുത്ത ദിവസങ്ങളില്‍ ദേഹമാസകലം തടിച്ചു വീര്‍ത്തു. കണ്‍പോളകളും അടയ്ക്കാനായില്ല. കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ വാങ്ങി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചില മരുന്നുകള്‍ക്ക് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കാണും. അപസ്മാരം ബാധിച്ച് അബോധാവസ്ഥയിലായ കുട്ടിക്ക് ആ സമയത്ത് മരുന്നു നല്‍കിയില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കും. ചികില്‍സ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.