സംസ്ഥാനം കൈവരിച്ച വികസനനേട്ടങ്ങളുടെ മേനിപറച്ചിലുകളെ അപ്രസക്തമാക്കുകയാണ് തിരുവനന്തപുരം കല്ലറയിലെ ഒരു കുടുംബം. രോഗികളായ ഭര്‍ത്താവിനേയും മകനേയും പട്ടിണിക്കിടാതിരിക്കാന്‍ പള്ളികള്‍ക്കു മുന്നില്‍ കൈനീട്ടുകയാണ് പാങ്ങോടിനു സമീപം ചന്തകുന്ന് സ്വദേശിനിയായ നബീന.
പ്ലാസ്റ്റിക് കവറുകള്‍ കൂട്ടിക്കെട്ടിയൊരുക്കിയ ഒറ്റമുറി ഷെഡിലാണ് നാലംഗ കുടുംബത്തിന്റെ ജീവിതം. നബീനയുടെ പോരാട്ടം ഒരേസമയം പട്ടിണിയോടും രോഗങ്ങളോടുമാണ്. നാലുസെന്റ് സ്ഥലത്തെ വീടെന്നു വിളിക്കുന്ന ഷെഡിലാണ് രണ്ടുമക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിന്റെ താമസം.
ഏഴുവര്‍ഷം മുന്‍പ് ഇളയമകന്‍ നൗഫലിന് കടുത്ത പ്രമേഹമാണെന്ന് തിരിച്ചറിയും വരെ നല്ലരീതിയിലാണ് ഈ കുടുംബം ജീവിച്ചിരുന്നത്. തൊട്ടുപിന്നാലെ ഭര്‍ത്താവ് നസീറിന് തുടര്‍ച്ചയായി രണ്ടുവട്ടം ഹൃദയാഘാതം വരികയും കാലുകളുടെ സ്വാധീനം കുറയുകയും ചെയ്തു. ഭര്‍ത്താവിന് കടലില്‍ പോകാന്‍ കഴിയാതെയായതോടെ നബീനക്ക് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയായി.
ദാരിദ്ര്യം മൂത്തതോടെ മൂത്തമകന്‍ പഠിത്തം നിര്‍ത്തി. വീടിനുവേണ്ടി പഞ്ചായത്തുതലം മുതല്‍ സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. അടച്ചുറപ്പുള്ള വീടെങ്കിലും ഉണ്ടായിരുന്നെങ്കില് അത്രയെങ്കിലും ആകുമായിരുന്നു.