കുതിരപ്പുറത്തേറിയ പെണ്‍കുട്ടിയെ കാണാന്‍ ഋഷിരാജ് സിങ്; മടങ്ങുമ്പോള്‍ ‘വമ്പന്‍’ ഓഫറും

rishiraj-krishna-1
SHARE

കുതിരപ്പുറത്തേറി പത്താംക്ലാസ് പരീക്ഷയ്ക്കു പോയ മാളക്കാരി കൃഷ്ണയെ തേടി വിശിഷ്ടാതിഥി എത്തി. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. തൃശൂര്‍ മാളയിലെ വീട്ടില്‍ എത്തിയ അദ്ദേഹം രണ്ടു മണിക്കൂറോളം ചെലവഴിച്ചു. പോകാന്‍ നേരം ഒരു ഓഫറും നല്‍കി. ‘മൈസൂരിലുള്ള കുതിരയോട്ട പഠന കേന്ദ്രത്തില്‍ സൗജന്യ പഠനം’. റോഡിലൂടെ കുതിരപ്പുറത്തേറി സ്കൂളില്‍ പോകാന്‍ കൃഷ്ണ കാണിച്ച ആ ധൈര്യത്തെ അഭിനന്ദിക്കാനാണ് ഋഷിരാജ് സിങ് എത്തിയത്. കുതിരയോട്ടം പരിശീലിക്കാനുണ്ടായ സാഹചര്യം ചോദിച്ചറിഞ്ഞു. വീട്ടുകാര്‍ നല്‍കിയ പിന്തുണയേയും അഭിനന്ദിച്ചു. 

കൃഷ്ണയുടെ മാതാപിതാക്കള്‍ ഋഷിരാജ് സിങ്ങിനെ പൊന്നാട ചാര്‍ത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൃഷ്ണയെ തേടി അഭിനന്ദനപ്രവാഹമാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ അഭിമുഖം. ആര്‍മിയിലേക്ക് ക്ഷണം. രണ്ടു ബാങ്കുകളിലേക്ക് ജോലി.. ഇങ്ങനെ പോകുന്നു ഓഫറുകളുടെ നീണ്ട നിര. പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്ന കൃഷ്ണയ്ക്കു തല്‍ക്കാലം കുതിരയോട്ടം പഠിക്കാനുള്ള മോഹം മാത്രം. മറ്റു ഓഫറുകള്‍ പഠന ശേഷം തിരഞ്ഞെടുക്കാമെന്ന തീരുമാനത്തിലാണ്. 

പത്താം ക്ലാസ് പരീക്ഷയ്ക്കു സ്കൂളില്‍ കുതിരപ്പുറത്തു പോകുന്ന പെണ്‍കുട്ടിയുടെ വീഡിയോ നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ, മനോരമ ന്യൂസ് ഓണ്‍ലൈനിലൂടെ ആ പെണ്‍കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞു. വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ മേധാവികള്‍ വരെ കൃഷ്ണയെ അഭിനന്ദിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. മാള നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകള്‍ സി.എ.കൃഷ്ണ മാള ഹോളിഗ്രേസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. സ്കൂളില്‍ തന്നെയാണ് കുതിരയോട്ടം പരിശീലിച്ചത്.

ഏകമകളുടെ കുതിരയോട്ടഭ്രമം തിരിച്ചറിഞ്ഞ അച്ഛന്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത് കുതിരയേയായിരുന്നു. സ്കൂളില്‍ പോകാന്‍ മാത്രമല്ല കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയിരുന്നതും കുതിരപ്പുറത്തായിരുന്നു. ഏപ്രില്‍ 28ന് മൈസൂരിലെ കുതിരയോട്ട പഠന കേന്ദ്രത്തില്‍ പരിശീലനം തുടങ്ങാനാണ് തീരുമാനം. അതുവരെ, നാടുനീളെ സ്വീകരണങ്ങളുടെ തിരക്കിലാണ് കൃഷ്ണ

MORE IN SPOTLIGHT
SHOW MORE