ബന്ധുക്കളാരും ആംബുലൻസിൽ കയറാനില്ലേ? ഉള്ളില്‍ പൊള്ളിയ ചോദ്യം; അനുഭവം

ambulance-thodupuzha-06-04
SHARE

തിരിച്ചുവരില്ലെന്നറിയാമായിരുന്നിട്ടും കേരളം അവനെ കാത്തിരുന്നു, മനസ്സുരുകി പ്രാർഥിച്ചു. കൊടിയ പീഡനത്തെ ആ കുരുന്ന് അതിജീവിക്കുമെന്ന് പ്രതീക്ഷിച്ചു. വെന്റിലേറ്ററിൽ അത്യാസന്നനിലയിൽ ഒരാഴ്ച കഴിഞ്ഞ ശേഷം അവൻ പോയി. ആരോഗ്യനില വഷളായെന്ന വാർത്തയെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിയ മനോരമ ന്യൂസ് റിപ്പോർട്ടർ എം ദിനു പ്രകാശ് എഴുതുന്നു. 

"ബന്ധുക്കളാരും കൂടെ കയറാനില്ലേ ?." ആംബുലന്‍സിന്റെ വാതിലടയ്ക്കുമുന്‍പ് ആരോ ഒരാള്‍ വിളിച്ചുചോദിച്ചു. ആര്‍ക്കും മറുപടിയുണ്ടായില്ല. മോര്‍ച്ചറിക്ക് മുന്നിലെ ജനക്കൂട്ടത്തിനിടയില്‍നിന്ന് ഒച്ചവയ്ക്കാതെ ആംബുലന്‍സ് ആശുപത്രിക്ക് പുറത്തേക്കുനീങ്ങി. ആംബുലന്‍സിനുള്ളില്‍ വെള്ളപുതച്ചുകിടന്ന ആ ഏഴുവയസുകാരന്റെ ശരീരത്തില്‍ സിഗരറ്റ് പൊള്ളലിന്റെയും ചവിട്ടിന്റെയും പാടുകളുണ്ട് . "പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനാകില്ല. പക്ഷെ ആ വേദന അവനറിയില്ലെന്ന് ആശ്വസിക്കാം." ലൈവില്‍നില്‍ക്കുമ്പോഴും ചെവിയില്‍തിരുകിയ ഹെഡ്ഫോണിനിടിയിലൂടെ കേട്ടതൊരു സ്ത്രീയുടെ നോമ്പരം. 

"ഒാഹ്...ബി.പി പോയി. പള്‍സുമില്ല. ഇനീപ്പോ ഏറെ നേരം...." . ഡോക്ടര്‍ ശ്രീകുമാറിന്റെ വാക്കുകള്‍ പകുതിയില്‍ മുറിഞ്ഞു. കുട്ടിയുടെ ആരോഗ്യനില അന്വേഷിച്ചുള്ള ആ കോളിനു പിന്നാലെയാണ് രാവിലെ ഞങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിെലത്തിയത്. വെന്റിലേറ്റര്‍ മുറിയുടെ പുറത്ത് സാമാന്യം തിരക്കുണ്ടായിരുന്നു. ആ ഏഴുവയസുകാരന്റെ ബന്ധുക്കള്‍ക്കായി കണ്ണുപരതി. പത്തുദിവസമായി വെന്റിലേറ്ററിലുള്ള കുഞ്ഞിനായി കരുതലുള്ള മുഖങ്ങളൊന്നും കണ്ടില്ല. കന്റീനില്‍നിന്ന് ചായക്കുടിച്ച് ഡോക്ടര്‍ ശ്രീകുമാര്‍ എത്തുകയാണ്. " പത്തുമിനിറ്റ് കൂടി . ഇ.സി.ജിയില്‍ ഒരു ചെറിയ സിഗ്നലുണ്ട്. അതുകൂടി കഴിഞ്ഞാല്‍....". പതിഞ്ഞ വാക്കുകള്‍ മുഴുമിപ്പിക്കാെത നടന്നുനീങ്ങിയ ഡോക്ടറുടെ മുഖത്ത് വിഷമം മറച്ചുവയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. കൂടുതല്‍ ചോദ്യങ്ങളുണ്ടായില്ല. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്ക് നീങ്ങി. 

പത്തുമിനിറ്റിനപ്പുറം അവന്‍ വാര്‍ത്തകളില്‍നിറയും. നിയമം അവന് നല്‍കിയ 'പരിരക്ഷ'യില്‍ അവിടെയെങ്കിലും അവന്‍ സംരക്ഷിക്കപ്പെടും. പേരും മുഖവുമില്ലാതെ.  

പുറത്ത് കൊടുംചൂടാണ്. ആശുപത്രിക്കുള്ളില്‍ വാര്‍ത്താശേഖരണത്തിന്റേതായ ഒരു തിരക്കുമുണ്ടാക്കാതെ മാധ്യമപ്രവര്‍ത്തകര്‍ ആ ചൂടിലേക്ക് ഒതുങ്ങിനിന്നു. വെന്റിേലറ്റര്‍ മുറിയില്‍നിന്ന് പുറത്തേക്കുള്ള ആ ഇടനാഴിയില്‍ എവിടെനിന്നൊക്കെയോ എത്തിയവര്‍ നടന്നുനീങ്ങുന്നു. നിരത്തിയിട്ട കസേരകളില്‍ ഇരിപ്പുറപ്പിച്ചവര്‍ക്ക് മുന്നിലെ ടെലിവിഷനില്‍ തിരഞ്ഞെടുപ്പു വാര്‍ത്തകളാണ്. ഇടനാഴിയുെട അങ്ങേയറ്റം അതാ ഡോക്ടര്‍ ശ്രീകുമാര്‍. ഡോക്ടര്‍ക്കും ഞങ്ങള്‍ക്കുമിടയിലുള്ള ദൂരം കുറഞ്ഞു. ഒരാഴ്ച മുന്‍പേ പ്രതീക്ഷിക്കപ്പെട്ട ക്ളീനിക്കല്‍ ഡെത്തിനും ഒരു ദുരന്തമുഖത്തേക്കാള്‍ ദുഃഖമുണ്ടാക്കാന്‍ കഴിയുെമന്ന് പറഞ്ഞുവയ്ക്കുന്നതായിരുന്നു ഡോക്ടറുടെ വാക്കുകള്‍ . ഏഴുവര്‍ഷം മാത്രം ജീവിച്ച ഒരു കുഞ്ഞിന്റെ അവസാനയാത്ര അവിടെ തുടങ്ങുകയാണ്. 

ആശുപത്രി പരിസരം നിറയുകയാണ്. അവരാരും അവന്റെ രക്തബന്ധങ്ങളായിരുന്നില്ല. നാട്ടുകാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ , പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ , രാഷ്ട്രീയപ്രവര്‍ത്തകര്‍ അങ്ങനെകൂടിയ എല്ലാവരും അവനെ അറിഞ്ഞുതുടങ്ങിയിട്ട് ആഴ്ചയൊന്നേ കഴിഞ്ഞിട്ടുള്ളു. " ദിനു ...കുട്ടിയുടെ അമ്മയോ അല്ലെങ്കില്‍ മറ്റ് ബന്ധുക്കളോ അങ്ങനെ ആരെങ്കിലും അവിടെ...." ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ആ ചോദ്യമുന്നയിച്ചത് വാര്‍ത്തവായിച്ച ഡെന്‍സില്‍ ആന്റണിയാണ്. അവര്‍ ഈ ആശുപത്രിയിലുണ്ടെന്ന് ഡോക്ടര്‍ പറയുന്നുെവന്നും പ്രതികരിക്കാന്‍ തയാറല്ലെന്നുമുള്ള മറുപടിയില്‍ ലൈവ് അവസാനിപ്പിക്കുമ്പോള്‍ അവരെയാരെയെങ്കിലും കണ്ടെത്താനായി ശ്രമം.  

'' T 3 വാര്‍ഡിലെ സ്യൂട്ട് റൂമിലുണ്ട് അവര്‍....ആ അമ്മ " . നിസംഗമായാണ് ആശുപത്രിയിലെ ജീവനക്കാരന്‍ അത് പറഞ്ഞത്. പടിക്കെട്ടുകള്‍ കയറി ഞാനും ക്യാമറാന്‍ അഖിലും T 3യുടെ ഇടനാഴിയിലേക്കെത്തി. " ഒന്ന് ചോദിക്കട്ടെ കേട്ടോ ....അവര്‍ എങ്ങനെ പെരുമാറുമെന്ന് അറിയില്ലല്ലോ.." സെക്യുരിറ്റി ജീവനക്കാരന്‍ അത് പറഞ്ഞ് T 3യിലെ സ്യൂട്ടിലേക്ക് നടന്നുനിങ്ങുമ്പോള്‍ അങ്ങ് ദൂെര ആ വാതില്‍ക്കല്‍ മൊബൈല്‍ ഫോണില്‍ ചിരിച്ച് സംസാരിച്ചുനീങ്ങുന്ന സ്ത്രീയെ ശ്രദ്ധിക്കുകയായിരുന്നു ഞങ്ങള്‍. വാതില്‍ക്കലെത്തിയ സെക്യുരിറ്റി ജീവനക്കാരനെ അവര്‍ അകത്തേക്ക് വിളിച്ചുസംസാരിച്ചു. തിരികെവരുമ്പോള്‍ അവരുടെ മറുപടി അയാളുടെ മുഖത്ത്  വായിക്കാം. "അമ്മയും അമ്മൂമ്മയും അവിടുണ്ട്. കാണാന്‍ താല്‍പര്യമില്ലാന്ന്....". 

ഒരാഴ്ചമാത്രം സമാധാനമായി കിടന്ന വെന്റിലേറ്റര്‍മുറിയില്‍നിന്ന് അവനെ പുറത്തേക്ക് കൊണ്ടുവരികയാണ്. ഇരുമ്പുപെട്ടിയില്‍ അടക്കംചെയ്ത കുഞ്ഞിനെ ഡോക്ടര്‍ ശ്രീകുമാര്‍ അനുഗമിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റിനായി ഉത്തരവാദിത്തപ്പെട്ടവര്‍ എത്തുന്നതുവരെ മോര്‍ച്ചറിയിലേക്ക് മാറ്റുകയാണ്. വൈകിയില്ല. തൊടുപുഴ ഡി.ൈവ.എസ്.പിയടക്കം എത്തിയതോടെ ഇന്‍ക്വസ്റ്റ് വേഗത്തില്‍ പുരോഗമിച്ചു. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ പ്രതിപക്ഷനേതാവടക്കം പ്രമുഖര്‍ വന്ന് കണ്ടുമടങ്ങി. ജനക്കൂട്ടത്തിന്റെ നിശബ്ദതമുറിച്ച് മോര്‍ച്ചറിയുടെ ഷട്ടര്‍ സന്ദര്‍ശകര്‍ക്കായി ഉയര്‍ന്നുതാഴ്ന്നു. അകത്ത് പൊലീസ് ഫോട്ടോഗ്രാഫറുടെ ക്യാമറ ഫ്ളാഷ് ഇടയ്ക്കിടെ മിന്നി. ഇതിനിടെയാണ് ഇന്‍ക്വസ്റ്റ് മുറി തുറന്ന് പുറത്തിറങ്ങിയ ആ പൊലീസുകാരിയെ കണ്ടതും. നിറഞ്ഞ കണ്ണുകള്‍ ജനലിനപ്പുറംനിന്ന എന്നെ ഒന്നേ നോക്കിയുള്ളു.

നിശബ്ദമുറിച്ച് ഒരിക്കല്‍കൂടി മോര്‍ച്ചറിയുടെ ഷട്ടര്‍ ഉയര്‍ന്നു. മടക്കത്തിന് മുന്‍പേ അവനെ കാണേണ്ടവര്‍ക്ക് കാണാം. അതിന് അവസരമൊരുക്കുകയാണ്. സ്ട്രെച്ചറില്‍ പുറത്തേക്കുതള്ളിയ കണ്ണുകളും നീര്‍നിറഞ്ഞ മുഖവുമായി അവന്‍ . വെള്ളമൂടിയ ശരീരത്തിലേക്കുനോക്കി മടങ്ങുന്നവരെല്ലാം അവനെ അറിഞ്ഞത് ഒരാഴ്ച മുന്‍പാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലന്‍സിലേക്ക് അവനെ എടുത്തുവയ്ക്കുമ്പോള്‍ T 3യിെല സ്യൂട്ടിലായിരുന്നു  ആ 'അമ്മ' യും ഒരു അമ്മൂമ്മയും.

മണ്‍മറഞ്ഞ അച്ഛന്റെയടുക്കലേക്ക് മടങ്ങുമ്പോള്‍ അവന്റെ കുഞ്ഞനുജന്‍ ഇവിടെ ഒറ്റയ്ക്കാണ് . ''ബന്ധുക്കളാരും കൂടെ കയറാനില്ലേ ? '' ആംബുലന്‍സിന്റെ വാതിലടയ്ക്കുമുന്‍പ് അയാള്‍ ചോദിച്ച ആ ചോദ്യം േവദനയാണ്. കാഴ്ചകള്‍ ഭയം നിറയ്ക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE