ചായ വേണോ? പരീക്ഷാഹാളിൽ ടീച്ചറുടെ ചോദ്യം; സ്നേഹം നിറയും കുറിപ്പ്

exam-hall-tea
SHARE

ഈ കുറിപ്പ് വായിക്കുന്ന ഏതൊരു മലയാളിയും സ്കൂൾ കാലഘട്ടത്തിലെ ആ നിമിഷങ്ങളിലേക്ക് കടന്നുപോകുമെന്ന് ഉറപ്പാണ്. അനുഭവത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടെന്ന് സോഷ്യൽ ലോകം വിധിയെഴുതിയിരിക്കുകയാണ് ഇൗ അധ്യാപികയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച്. ഡിംബിൾ റോസ് എന്ന അധ്യാപികയുടെ അനുഭവക്കുറിപ്പിലാണ് മലയാളി ഒാർമകളുടെ പരീക്ഷക്കാലത്തേക്ക് റജിസ്ട്രേഷൻ നമ്പർ എഴുതുന്നത്.  

വിചിത്രഭാവങ്ങളുടെ അരങ്ങായ പരീക്ഷഹാളിൽ ഉഴപ്പനും പഠിപ്പിക്കുമൊക്കെ ആശ്വാസം പകരുന്ന ഒരു എൻട്രിയാണ് ക്ലാസിൽ നിൽക്കുന്ന ടീച്ചറിന് ചായയുമായി വരുന്ന ജീവനക്കാരൻ. ചായ വാങ്ങിയ ശേഷം ഏതൊരു ടീച്ചറും ചോദിക്കുന്ന ക്ലീഷേ ചോദ്യം ഡിംബിൾ ടീച്ചറും ആവർത്തിച്ചു. പക്ഷേ ആ ചോദ്യത്തിന് പിന്നിൽ വിദ്യാർഥി സ്നേഹത്തിന്റെ ഒരു കടൽ തന്നെ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാതെയോ കിലോ മീറ്ററുകൾ നടന്നോ സ്കൂളിലെത്തുന്ന ഏതേലും  വിദ്യാർഥി ഒരു ചായയ്ക്ക് വേണ്ടി മോഹിച്ചിരുപ്പുണ്ടോ എന്നറിയാൻ കൂടിയായിരുന്നു ടീച്ചറുടെ ആ ചോദ്യം. ‘ആർക്കെങ്കിലും ചായ വേണോ?’.  അച്ചടക്കത്തോടെ വേണ്ടാ ടീച്ചർ എന്ന സ്ഥിരം താളത്തിൽ പാട്ടുപ്രതീക്ഷിച്ചിരുന്ന ടീച്ചറെ ഞെട്ടിച്ച വിദ്യാർഥിയുടെ കഥയാണ് ഇൗ കുറിപ്പിൽ പറയുന്നത്. ‘എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ..’ എന്ന തലക്കെട്ടോടെ പങ്കുവച്ച കുറിപ്പ് സോഷ്യൽ ലോകത്ത് വൈറലാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ!

എക്സാം ഹോളിൽ ചായ കൊണ്ട് വരുമ്പോൾ എനിക്കാകെ വിഷമമാണ് കുട്ടികളുടെ മുന്നിൽ വച്ച് കുടിക്കാൻ. ചായ കുടിക്കാതിരിക്കാനും പറ്റില്ല.ഞാൻ അപ്പോൾ കുട്ടികളോട് ചോദിക്കും ആർക്കേലും ചായ വേണോ എന്ന്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ചോദിക്കുക.

1) കഴിക്കാതെ വന്ന ആരേലുമുണ്ടെങ്കിലോ ,ചായ കിട്ടിയിരുന്നെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിക്കുന്ന ആരേലുമുണ്ടെങ്കിലോ കൊടുക്കാം.

2) കുട്ടികൾക്ക് കൊടുക്കാതെ കുടിക്കുന്നതിലുള്ള കുറ്റബോധം ഒഴിവാക്കാം.

സാധാരണയായി കുട്ടികൾ വേണമെന്ന് പറയില്ല.എന്നാൽ കഴിഞ്ഞ ദിവസം ചായവേണോ എന്ന് ചോദിച്ചപ്പോൾ ടീച്ചറിന് വേണ്ടെങ്കിൽ തന്നേക്ക് എന്ന് ഒരു കുട്ടി. എനിക്ക് വേണ്ടാത്തത് കൊണ്ടല്ല നിങ്ങൾക്ക് വേണോ എന്ന് ചോദിച്ചത് എന്ന് പറഞ്ഞേപ്പോൾ അവൻ വേണമെന്ന് പറഞ്ഞു. അന്ന് ഞാൻ ശരിക്കും മടുത്ത് ക്ഷീണിച്ചിരിക്കുവായിരുന്നെങ്കിലും ചായ അവന് കൊടുത്തു.അടുത്തടുത്തിരുന്ന മൂന്നാല് പേർ ഓരോ സിപ്പെങ്കിലും കുടിച്ചു. ചായ കുടിക്കാതെ തന്നെ എന്റെ ക്ഷീണം മാറുന്ന മാജിക് ഞാൻ അനുഭവിച്ചറിഞ്ഞു. (അല്ലെങ്കിലും ഒരു കപ്പ് കോഫിയിലെ സ്നേഹവും സ്നേഹ നിരാസവും എനിക്ക് പണ്ടേ അറിയാം.)

പിറ്റേ ദിവസവും മറ്റൊരു ഹോളിൽ ചായ ഒരു കുട്ടി ആവശ്യപ്പെട്ടു. അത് കണ്ട് വന്ന ടീച്ചർ ആഹാ ഇവനാണോ ചായ കുടിച്ചത് എന്ന് ചോദിച്ചപോൾ മടുത്ത് പോയാരുന്നു ടീച്ചറേ എന്നവൻ മറുപടി പറഞ്ഞു. ഇതിന് മുൻപ് ഇതേപോലെ അനുഭവമുണ്ടായത് ഇടുക്കി മുരിക്കാട്ട് കുടി സ്ക്കൂളിൽ വച്ചാണ്. വളരെ ദൂരം ഭക്ഷണം പോലും കഴിക്കാതെ വന്ന അവന് ചായ അത്രക്ക് അത്യാവശ്യമായിരുന്നു. യാതൊരു സമ്മർദ്ദവും ഇല്ലാതെ, കോഫിയൊക്കെ കുടിച്ച് കുട്ടികൾ റിലാക്സായി പരീക്ഷയെഴുതുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.

MORE IN SPOTLIGHT
SHOW MORE