ടൈറ്റാനിക്ക്. ലോകത്തിന് ഇൗ പേര് ഒരേ സമയം കണ്ണീരും കൗതുകവും സമ്മാനിക്കുന്നതാണ്. 1912 ഏപ്രില്‍ 15നാണ് ടൈറ്റാനിക്ക് എന്ന ആഢംബരക്കപ്പൽ ഉത്തര അത്‌ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയിലിടിച്ച് മുങ്ങുന്നത്. പിന്നീട് കടലിന് അടിയിൽ നിന്നും ടൈറ്റാനിക്കിനെ കുറിച്ചുള്ള വിവരങ്ങളിൽ നിന്നും ലോകത്തിന് മുന്നിൽ തുറന്നത് അറിഞ്ഞതിനെക്കാള്‍ ഏറെയാണ്. ഇപ്പോഴിതാ ടൈറ്റാനിക്കിനെ കടലിനടിയില്‍ നിന്നും കണ്ടെത്താനുള്ള ദൗത്യത്തിന്റെ യഥാര്‍ഥ ലക്ഷ്യം സോവിയറ്റ് യൂണിയനെ കബളിപ്പിക്കലായിരുന്നുവെന്ന് വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നു.
ടൈറ്റാനിക്കിനെ കണ്ടെത്തുന്നതിനായി അമേരിക്കന്‍ നാവികസേനയാണ് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത്. യഥാര്‍ഥത്തില്‍ ടൈറ്റാനിക്കിന്റെ മറവില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ വേറെ രണ്ട് മുങ്ങിക്കപ്പലുകളെ തേടുകയായിരുന്നു യുഎസ് നാവികസേനയെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
1985ലായിരുന്നു റോബര്‍ട്ട് ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം ടൈറ്റാനിക്കിനെ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും കണ്ടെത്തി കൂടുതൽ വിവരങ്ങൾ ലോകത്തിന് മുന്നിലെത്തിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കടലില്‍ മുങ്ങിയ ടൈറ്റാനിക് കണ്ടെത്തുകയെന്നത്. അതിനായി അദ്ദേഹം പല ശ്രമങ്ങളും പഠനങ്ങളും നടത്തിയെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ഒന്നും നടന്നില്ല. ഇൗ അവസരത്തിലാണ് സഹായിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ നാവിക സേന എത്തുന്നത്. പക്ഷേ ടൈറ്റാനിക് കണ്ടെത്തുന്നതിന് മുൻപ് അത്‌ലാറ്റിക്കില്‍ മുങ്ങിയ അമേരിക്കയുടെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ കൂടി കണ്ടെത്തണമെന്ന നിബന്ധയും അവർ മുന്നോട്ട് വച്ചു.
1963 ഏപ്രില്‍ പത്തിന് മുങ്ങിയ യുഎസ്എസ് ട്രഷററിലുണ്ടായിരുന്ന 129 സൈനികരും കൊല്ലപ്പെട്ടിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 99 യുഎസ് നാവികരുടെ മരണത്തിനിടയാക്കിയ സംഭവമാണ് യുഎസ്എസ്് സ്‌കോര്‍പിയണ്‍ ദുരന്തം. ഈ രണ്ട് മുങ്ങിക്കപ്പലുകളും അത്‌ലാന്റിക് സമുദ്രത്തിലായിരുന്നു മുങ്ങിയത്. ഈ മുങ്ങിക്കപ്പലുകളെ ആഴക്കടലില്‍ കണ്ടെത്തിയാല്‍ ടൈറ്റാനിക് കണ്ടെത്താന്‍ പണം മുടക്കുമെന്നതായിരുന്നു കരാര്‍.
അമേരിക്കന്‍ നാവികസേനക്ക് വലിയ തലവേദന സൃഷ്ടിച്ച സംഭവമായിരുന്നു രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ അറ്റ്ലാന്റിക്കില്‍ മുങ്ങിയ സംഭവം. ശീതസമരം കൊടുമ്പിരിയില്‍ നില്‍ക്കുന്നതിനാല്‍ യുഎസ് നാവികസേന എന്തെങ്കിലും തിരച്ചിലിന് മുതിര്‍ന്നാല്‍ ആദ്യം സോവിയറ്റ് സൈന്യം അറിയും. ഇതിനെ മറികടക്കാനായിരുന്നു ടൈറ്റാനിക് ദൗത്യത്തെ ഉപയോഗിച്ചത്
ദൗത്യം തീരാന്‍ 12 ദിവസങ്ങളുള്ളപ്പോള്‍ രണ്ട് യുഎസ് ആണവ മുങ്ങിക്കപ്പലുകളെയും ബെല്ലാര്‍ഡും സംഘവും കണ്ടെത്തി. പക്ഷേ അപ്പോഴും ടൈറ്റാനിക്ക് കാണാമറയത്തായിരുന്നു. ഒടുവിൽ ദൗത്യം അവസാനിക്കാൻ നാലുദിവസം ശേഷിക്കെ മനുഷ്യനിർമിതിയിലെ ആ മഹാവിസ്മയം അദ്ദേഹം കണ്ടെത്തി. ആദ്യ യാത്രയിൽ തന്നെ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ടൈറ്റാനിക്കിനെ.
'ഒരുപാട് മനുഷ്യരുടെ അന്ത്യവിശ്രമസ്ഥലം കൂടിയാണ് ഞങ്ങള്‍ മുന്നിലുള്ളതെന്ന് അറിയാമായിരുന്നു. അവരെ ആരെയും അപമാനിക്കുന്ന ഒരുപ്രവര്‍ത്തിയും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ശാന്തമായും ബഹുമാനത്തോടെയും വിതുമ്പിക്കൊണ്ടുമൊക്കെയാണ് ഞങ്ങള്‍ ടൈറ്റാനിക്കിനെ കണ്ടത്. അവിടെ നിന്നും ഒന്നും എടുക്കില്ലെന്ന തീരുമാനവും ഞങ്ങള്‍ക്കുണ്ടായിരുന്നു' ബെല്ലാര്‍ഡ് ഓര്‍ക്കുന്നു. 2400 പേരുമായി യാത്ര ആരംഭിച്ച കപ്പലിലെ 1500 പേരും കപ്പലിനൊപ്പം കടലിൽ ജീവൻ വെടിഞ്ഞിരുന്നു. ഇൗ ദുരന്തത്തെ ആസ്പദമാക്കി ഒരുക്കിയ ചലച്ചിത്രം ലോകസിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റാണ്.