പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം ടാർവീപ്പയിൽ വീണ് ദേഹത്ത് ടാർ പുരണ്ട് പുളഞ്ഞ അണലിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി.രാവിലെ ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ ഡ്രൈവർമാരാണ് ടാറിൽ മുങ്ങിയ അണലിയെ ആദ്യം കണ്ടത്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നതിനാൽ വനം വകുപ്പിനെ വിവരം അറിയിച്ചു.
പറവട്ടാനി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ സ്ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.എ. രാകേഷ്, ഡ്രൈവർ അബ്ദുൽ റഷീദ്, വന്യജീവി സംരക്ഷകൻ ജോജു മുക്കാട്ടുകര എന്നിവർ ചേർന്നാണ് ടാർ വീപ്പ വെട്ടി അണലിയെ പുറത്തെടുത്തത്. ദേഹത്ത് പുരണ്ട ടാറെല്ലാം വെളിച്ചെണ്ണ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി പാമ്പിനെ കാട്ടിൽ തുറന്ന് വിടാനായി വനം വകുപ്പ് കൊണ്ടുപോയി.
2 ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ അണലിയെ നിരീക്ഷിക്കും. തുടർന്നാണ് കാട്ടിൽ വിടുക. പാമ്പ് ടാർവീപ്പയിൽ കുടുങ്ങിയ സ്ഥലത്തിന് തൊട്ടരികിലാണ് ഹിന്ദു യുപി സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികൾ കളിക്കുന്ന പരിസരത്തെ പാഴ്പുല്ലു നിറഞ്ഞ കാട് ഉടൻ വെട്ടി വൃത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.