വൈപ്പിനിലെ ഏഴുവയസ്സുകാരൻ വിരൽചൂണ്ടിയ അതേ യതീഷ് ചന്ദ്ര; ഓർമിപ്പിച്ച് പഴയ വിഡിയോകൾ

yatheesh-chandra-videos
SHARE

ശബരിമലയിൽ നിലയ്ക്കലിൽ സുരക്ഷാച്ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയാണ് സോഷ്യൽ മീഡിയയിലെ താരം. നിലയ്ക്കലിൽ എല്ലാ വാഹനങ്ങളും കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി വാഗ്വാദത്തിൽ ഏർപ്പെട്ട വിഡിയോയാണ് ലിസ്റ്റില്‍ ഏറ്റവും ഒടുവിലുള്ളത്. യതീഷ് ചന്ദ്രയെ പുകഴ്ത്തി സിനിമാമേഖലയിൽ നിന്നടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. 

എന്നാൽ നിലയ്ക്കലിന് മുൻപ്, അങ്കമാലിയും വൈപ്പിനും ഓർമ്മ വേണമെന്ന പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അങ്കമാലിയിൽ എൽഡിഎഫ് ലാത്തിച്ചാർജ് എങ്കില്‍ വൈപ്പിനിൽ നടന്ന സമരം അടിച്ചൊതുക്കിയാണ് യതീഷ് ചന്ദ്ര മുൻപ് മാധ്യമങ്ങളിൽ നിറഞ്ഞത്. 

'സിപിഎം പ്രവർത്തകന്റെ ജനനേന്ദ്രിയം തകർത്ത അതേ എസ്പി'

യതീഷ് ചന്ദ്രയെ വീരനായകനായി വാഴ്ത്തുന്നവർ പഴയ വിഡിയോകളൊക്കെ ഒന്ന് കാണണമെന്ന് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു. 2015 മാർച്ച് 14ന് അങ്കമാലിയിൽ എൽഡിഎഫ് നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജ് നടത്തിയാണ് എറണാകുളം റൂറല്‍ എസ്പിയായിരുന്ന യതീഷ് ചന്ദ്ര ശ്രദ്ധേയനാകുന്നത്. സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലിനെത്തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പാത ഉപരോധിക്കരുതെന്ന അഭ്യര്‍ഥന പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജ് നടത്താന്‍ യതീഷ് ചന്ദ്ര ഉത്തരവിട്ടത്.

വയാധികര്‍ക്കടക്കം ഈ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. ലാത്തികൊണ്ടുള്ള അടിയിൽ ഒരു സിപിഎം പ്രവർത്തകന്റെ ജനനേന്ദ്രിയം തകർന്നു. അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ.ഷിബു, മുക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍ എന്നിവര്‍ ആശുപത്രിയിലായി. വലിയ പ്രതിഷേധമാണ് എല്‍ഡിഎഫില്‍നിന്ന് ഉണ്ടായത്. യതീഷിനെതിരെ പ്രസ്താവനകളുമായി വിഎസും പിണറായിയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. 

വൈപ്പിനിലെ ആ ഏഴുവയസ്സുകാരൻ വിരൽചൂണ്ടിയ അതേ ഡിസിപി

ഐഒസി പ്ലാന്റിനെതിരെ പുതുവൈപ്പിനില്‍ നടന്ന സമരത്തെ അടിച്ചൊതുക്കിയതിന്റെ പേരിലാണ് യതീഷ് പിന്നീട് മാധ്യമങ്ങളില്‍ നിറഞ്ഞത്. പൊലീസ് നടപടിയെ ന്യായീകരിച്ച യതീഷ് ചന്ദ്ര പതറിപ്പോയത് അലൻ എന്ന ഏഴുവയസ്സുകാരന്റെ മൊഴിക്കുമുന്നിൽ. തന്നെയും സഹോദരനെയും പൊലീസ് തല്ലിയെന്ന് യതീഷ് ചന്ദ്രയെ സാക്ഷിയാക്കി കമ്മീഷന് മുന്നിൽ അലൻ പറഞ്ഞു. താൻ തല്ലിയോ എന്ന് യതീഷ് ആവർത്തിച്ചുചോദിച്ചപ്പോഴും അതെ എന്ന് അലൻ മറുപടി നൽകി. 

ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ യതീഷിനെതിരെ കേസെടുത്തു.

കാക്കനാട് കലക്ടറേറ്റിലായിരുന്നു സിറ്റിങ്. ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തിയവര്‍, പ്രധാനമന്ത്രി കൊച്ചി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി പൊലീസ് നടത്തിയ ട്രയല്‍ റണ്‍ തടസപ്പെടുത്തിയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും പിന്‍മാറാത്തതിനാലാണ് ലാത്തിവീശിയതെന്നും ഡിസിപിയായിരുന്ന യതീഷ് ചന്ദ്ര കമ്മിഷനെ അറിയിച്ചു. എന്നാല്‍ അലന്‍ എന്ന ഏഴുവയസുകാരന്റെ മൊഴി എസ്പിയെ അമ്പരപ്പിച്ചു.

അന്ന് വിമർശനം, ഇന്ന് താരം

സംഘർഷമുഖത്ത് നേരിട്ടിറങ്ങി അക്രമികളെ അടിച്ചൊതുക്കുന്ന യുവ ഐപിഎസുകാരനായാണ് യതീഷ് ചന്ദ്ര വാർത്തകളിലിടം നേടുന്നത്. ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണിന്റെ കരടായിരുന്ന അതേ യതീഷ് ചന്ദ്രക്കാണ് പിണറായി സർക്കാർ നിലയ്ക്കലിലെ സുരക്ഷാച്ചുമതല നൽകിയിരിക്കുന്നതും. 

ബസ് തടഞ്ഞുനിർത്തി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയിൽ നിന്ന്, സന്നിധാനത്ത് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവാങ്ങി. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, 

MORE IN SPOTLIGHT
SHOW MORE