അലന്‍സിയറുടെ പേര് ആദ്യം പറയാഞ്ഞതിന് കാരണമുണ്ട്; പിന്നെ പറഞ്ഞതിനും: ദിവ്യ: വിഡിയോ

divya-gopinath
SHARE

നടൻ അലൻസിയർ ലേ ലോപ്പസിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ആരോപിച്ച് രംഗത്തെത്തിയ നടിയാണ് ദിവ്യ ഗോപിനാഥ്. താൻ ആദ്യം എന്തുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചതെന്നും പിന്നീട് ഞാനാണ് ആ പെൺകുട്ടി എന്ന് തുറന്നുപറഞ്ഞതെന്നും മനോരമ ന്യൂസിലൂടെ വ്യക്തമാക്കുകയാണ് ദിവ്യ.'പേര് പറയാൻ ആദ്യം മടിച്ചതിന് പ്രധാന കാരണം ഇതറിയുമ്പോഴുള്ള അലൻസിയറുടെ പ്രതികരണം എങ്ങനെയാണ് എന്ന് അറിയണമായിരുന്നു. പക്ഷേ എന്നെ നേരിട്ട് വിളിച്ചില്ല. എന്നെ അറിയുന്ന ആളുകളെ വിളിച്ചിട്ട് വളരെ സന്തോഷമുണ്ട് പണി തന്നതിന് എന്ന രീതിയിൽ സംസാരിച്ചു. അത് വായിച്ചപ്പോൾ അലൻസിയർക്ക് അങ്ങനെ ചെയ്തതായിട്ട് ഓർമയുണ്ടോ, ആരോടാണ് അങ്ങനെയൊക്കെ കാണിച്ചതെന്ന് ഓർമയുണ്ടോ എന്ന് അറിയണമായിരുന്നു. അതായിരുന്നു ഒരു കാരണം.

മാത്രമല്ല ഒര സിനിമാ നടി ആണെങ്കിലും എനിക്ക് പാവപ്പെട്ട അച്ഛനും അമ്മയും ഉണ്ട്. ഒരു കുടുംബം ഉണ്ട്. അവർക്കൊക്കെ പെട്ടെന്ന് ഇങ്ങനെയൊരു കാര്യം കേൾക്കുമ്പോൾ ഉള്ള മാനസികാവസ്ഥ പരിഗണിക്കണം. കുടുംബത്തിന്റെ പൂർണമായ പിന്തുണയോടെയല്ല സിനിമയിലേക്ക് വന്നത്. അച്ഛനും അമ്മയും പിന്തുണച്ചിരുന്നു. എനിക്ക് അവർ തന്ന സ്വാതന്ത്ര്യം ഞാൻ നശിപ്പിച്ചു എന്ന് തോന്നരുത്. അവരോട് ഇത് തുറന്നു പറയാതെ മുമ്പോട്ട് വരാൻ എനിക്ക് സാധിക്കില്ലായിരുന്നു. ആഭാസത്തിന്റെ ചിത്രീകരണം കഴിഞ്ഞ് തിരികെ വന്ന സമയത്ത് അലൻസിയറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. എന്നാൽ ഇത്രമാത്രം ദുരനുഭവം ഉണ്ടായതായി പറഞ്ഞില്ല. അവരെ വിഷമിപ്പിക്കണ്ട എന്നു കരുതായിരുന്നു. അവരോട് ഇത് പറയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഇത് ഞാൻ ആദ്യം എഴുതിയത്. പിന്നീട് അത് അവരെ കാണിച്ചു. അലൻസിയർക്കെതിരെ ഒരു പെൺകുട്ടി രംഗത്ത് വന്നിട്ടുണ്ട്. അവർ എഴുതിയതാണ് എന്ന് പറഞ്ഞാണ് കാണിച്ചത്. 

അത് വായിച്ചപ്പോൾ അമ്പരപ്പോടെ അച്ഛൻ പറഞ്ഞു. നീ അന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല ഇയാൾക്കെതിരെ പ്രതികരിക്കണം എന്ന്. അച്ഛൻ വളരെ ധൈര്യത്തോടെ സംസാരിച്ചു. അമ്മയും ധൈര്യം തന്നെങ്കിലും ഞാനാണ് ആ പെൺകുട്ടി എന്ന് അറിഞ്ഞപ്പോൾ ആകെ പരിഭ്രമിച്ചു. കുടുംബത്തിലുള്ളവർ ഇത് എങ്ങനെ കാണുമെന്നായിരുന്നു അമ്മയുടെ ഭയം. പഠനം കഴിഞ്ഞ് വിവാഹം കഴിപ്പിച്ചയക്കാം എന്ന് പറഞ്ഞതല്ലേ. അത് മതിയായിരുന്നു എന്ന് അമ്മ പറഞ്ഞു. പക്ഷേ പിന്നീട് അമ്മയും പിന്തുണച്ചു. അങ്ങനെ കുടുംബത്തില്‍ ഉള്ള എല്ലാവരുടെയും പൂർണസഹകരണം ലഭിച്ചതുകൊണ്ടാണ് ഞാൻ സ്വയം വെളിപ്പെടുത്തി രംഗത്തെത്തിയത്'. ദിവ്യ പറയുന്നു.  

ഇത്രയും തുറന്നു പറഞ്ഞത് കൊണ്ട് തനിക്ക് സിനിമ നിഷേധിക്കേണ്ട കാര്യമൊന്നുമില്ലെന്നും ദിവ്യ പറയുന്നു. ഡബ്ല്യൂസിസി കൂട്ടായ്മയിലുണ്ട്. പക്ഷേ അമ്മയിൽ അംഗത്വം എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് അമ്മ കൊടുക്കുന്ന പിന്തുണ ശക്തമാണെന്ന് തോന്നിയിട്ടില്ല. അപ്പോൾ തന്നെപ്പോലെയുള്ള ഒരു പുതിയ ആളോടുള്ള സമീപനം എങ്ങനെയായിരിക്കും. അതുകൊണ്ട് അമ്മയെ സമീപിച്ചിട്ടില്ല. ദിവ്യ വ്യക്തമാക്കുന്നു. വിഡിയോ കാണാം.  

MORE IN SPOTLIGHT
SHOW MORE