ലോക ചെസ് ഒളിംപ്യാഡിലെ മല്‍സരങ്ങള്‍ക്ക് ഇന്നു തുടക്കമാവും. ചെന്നൈ മഹാബലിപുത്തെ റിസോർട്ടില്‍ ഒരുക്കിയ േവദികളിലാണ് മല്‍സരങ്ങള്‍. വൈകീട്ടു മൂന്നുമണിമുതല്‍ രാത്രി ഒന്‍പതുവരെയാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേ സമയം ജമ്മുകശ്മീരില്‍ ദീപശിഖാ പ്രയാണം നടത്തിയതില്‍ പ്രതിഷേധിച്ചു ഉല്‍ഘാടനത്തിനു തൊട്ടുമുന്‍പു പാക്കിസ്ഥാന്‍ ചാംപ്യന്‍ഷിപ്പ് ബഹിഷ്കരിച്ചു.
തമിഴ് സംസ്കാരത്തിന്റെ ആഴവും പരപ്പും വരച്ചിട്ട പ്രൗഢ ഗംഭീരമായ ഉല്‍ഘാടന ചടങ്ങിനുശേഷം ചതുരംഗ കളിയുടെ ജന്മദേശത്ത് ചെസിലെ ലോകോത്തര താരങ്ങള്‍ കളങ്ങള്‍ക്കിരുപുറവും ഇരിക്കുകയാണ്. 187 രാജ്യങ്ങളില്‍ നിന്നായി 351 ടീമുകളെ പ്രതിനിധീകരിച്ചു 2200 ലേറെ പേരാണു മല്‍സരിക്കുന്നത്. ലോക നാലാം നമ്പര്‍ താരം ഫാബിയാനോ കരുവാന, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ള ലെവ് ആറോണിയന്‍, വെസ്ലി സോ തുടങ്ങിയ പ്രമുഖരുള്ള അമേരിക്കയാണു താരപ്രഭയുള്ള ടീം. തൊട്ടുപിറകെ 15 ഗ്രാന്‍ഡ് മാസ്റ്ററുമാരുമായി പോരിനിറങ്ങുന്ന ഇന്ത്യ ഇത്തവണ കറുത്ത കുതിരകളായേക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്
വൈകീട്ട് ആറുമുതല്‍ 9 വരെയാണു മല്‍സരങ്ങള്‍.ഒരേ സമയം 717 ബോര്‍ഡുകളില്‍ മല്‍സരങ്ങള്‍ നടക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. സീനിയര്‍ തലത്തില്‍ ഇന്ത്യയും അമേരിക്കയും ആദ്യദിനം തന്നെ മല്‍സര രംഗത്തുണ്ട്. സിംബാവെയാണു ഇന്ത്യയുടെ എതിരാളികള്‍. ദീപശിഖാ പ്രയാണം ശ്രീനഗറിലൂടെ കടന്നുപോയതില്‍ പ്രതിഷേധിച്ചു പാക്കിസ്ഥാന്‍ ടീം ചെന്നൈയില്‍ എത്തിയതിനുശേഷം മേളയില്‍ നിന്നുപിന്‍മാറി.തര്‍ക്കപ്രദേശമായ .ജമ്മു കശ്മീരിലൂടെ ദീപശിഖാ പ്രയാണം നടത്തുന്നതു രാഷ്ട്രീയം കലര്‍ത്തലാണെന്നാണ് പാക്ക് ആരോപണം. ജമ്മു കശ്മീരും ലഡാക്കും രാജ്യത്തിന്റെ എക്കാലത്തെയും അവിഭാജ്യ ഭാഗമാണെന്നും പാക്കിസ്ഥാന്‍ നടപടി ദൗര്‍ഭാഗികരമാണെന്നും ഇന്ത്യയും പ്രതികരിച്ചു.