യൂറോപ്യൻ ഫുട്ബോൾ ട്രാൻസ്ഫർ കഥകളിൽ കലങ്ങിമറിയുകയാണ് രണ്ട്സൂപ്പർ താരങ്ങൾ. ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയും ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഉഹാപോഹക്കഥകളിൽ മുന്നിൽ.
അടുത്ത സീസണിൽ ബയണിലുണ്ടാകില്ലെന്നു നേരത്തേ പ്രഖ്യാപിച്ച ലെവൻഡോവ്സ്കി സ്പാനിഷ് ലാ ലിഗ ക്ലബ് ബാർസിലോനയിൽ എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ബാർസ പ്രസിഡന്റ് ജോൻ ലാപോർട്ടയും ലെവൻഡോവ്സ്കിയുടെ ഏജന്റും തമ്മിലുള്ള അടുപ്പം ഈ ഡീൽ യാഥാർഥ്യമാക്കുമെന്നും പറയുന്നു. മുപ്പത്തിമൂന്നുകാരനായ താരം തന്നെയാണ് ക്ലബ്ബിൽ ഇനി തുടരുന്നില്ല എന്ന കാര്യം അറിയിച്ചത്. ബയൺ മ്യൂണിക്കിൽ തന്റെ നല്ല കാലം കഴിഞ്ഞിരിക്കുന്നു. ഇനി അവിടെ മുന്നോട്ടു പോകാനാവില്ല. ഒരു മാറ്റമാണ് തനിക്കും ക്ലബ്ബിനും നല്ലതെന്ന് പറഞ്ഞ ലെവന്‍ഡോവ്സ്കി, പ്രീസീസണില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയതോടെ ബയേണ്‍ മ്യൂണിക് സമ്മര്‍ദത്തിലായിരിക്കുകയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് എഎസ് റോമയിലേക്കു പോകുമെന്നാണ് സൂചനകൾ. എ.എസ്.റോമയിലേക്കോ സ്പോര്‍ട്ടിങ് ലിസ്ബണിലേക്കോ മടങ്ങാനാണ് റൊണാള്‍ഡോയുടെ നീക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള റൊണാള്‍ഡോയുടെ രണ്ടാം വരവ് വലിയ ആരവത്തോടെയായിരുന്നെങ്കിലും ക്ലബ്ബിന് ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യതനേടാനായില്ല. 2021ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയ റൊണാള്‍ഡോ 30കളികളില്‍ നിന്ന് 18ഗോള്‍ നേടി. എന്നാല്‍ ടീം എന്ന നിലയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടു. ചാംപ്യന്‍സ് ലീഗിലേക്ക് പോലും ടീമിന് മുന്നേറാനായില്ല. ഈ സാഹചര്യത്തിലാണ് റൊണാള്‍ഡോ ഓള്‍ഡ് ട്രഫോഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. റൊണാള്‍ഡോയുടെ ഏജന്‍റ് ജോര്‍ജ് മെന്‍ഡസ് ആണ് ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ്.റോമയുമായി ചര്‍ച്ച നടത്തുന്നത്.