'എന്നെ ബ്രാഡ്മാനുമായി ആളുകൾ താരതമ്യം ചെയ്യുന്നു'; മുഷ്ഫിഖുർ റഹീം

Mushfiqur-Rahim
SHARE

സെഞ്ചറി നേടുമ്പോൾ, ക്രിക്കറ്റ് ഇതിഹാസം സർ ഡോണൾഡ് ബ്രാഡ്മാനുമായി ബംഗ്ലദേശ് ആരാധകർ തന്നെ താരതമ്യം ചെയ്യുന്നതു കേട്ടിട്ടുണ്ടെന്നും എന്നാൽ താൻ അങ്ങനെ കരുതാറില്ലെന്നും ബംഗ്ലദേശ് സീനിയർ താരം മുഷ്ഫിഖുർ റഹീം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ, ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ ബംഗ്ലദേശ് താരം എന്ന നേട്ടത്തിലെത്തിയതിനു ശേഷം മനസ്സു തുറക്കുകയായിരുന്നു മുഷ്ഫിഖുർ. ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 102 റണ്‍സാണു മുഷ്ഫിഖുർ നേടിയത്.  

ടെസ്റ്റ് ക്രിക്കറ്റിലെ 8–ാം സെഞ്ചറിയാണ് ലങ്കയെക്കെതിരെ മുഷ്ഫിഖുർ കുറിച്ചത്. 2 വർഷത്തിനു ശേഷമാണു ടെസ്റ്റ് ക്രിക്കറ്റിലെ മുഷ്ഫിഖറിന്റെ സെഞ്ചറി നേട്ടം. ‘5,000 ടെസ്റ്റ് റൺസ് നേടുന്ന ആദ്യ ബംഗ്ലദേശ് താരമായതിൽ ഏറെ അഭിമാനിക്കുന്നു. പക്ഷേ, ഈ നേട്ടം കൈവരിക്കുന്ന അവസാന ബംഗ്ലദേശ് താരമാകില്ല ഞാൻ എന്ന് എനിക്ക് ഉറപ്പാണ്. 8,000–10,000 റൺസ് വരെ നേടാൻ കെൽപ്പുള്ള ഒട്ടേറെ സീനിയർ– ജൂനിയർ താരങ്ങൾ ഞങ്ങൾക്കിന്നുണ്ട്’– മുഷ്ഫിഖുർ പറഞ്ഞു.

‘ബംഗ്ലദേശിൽ മാത്രമാണ് ഞാൻ സെഞ്ചറി നേടുമ്പോൾ ആളുകൾ എന്നെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, റൺസ് നേടാനാകാതെ വരുമ്പോൾ ആളുകളെ നേരിടാതിരിക്കാനാണു ഞാൻ ശ്രദ്ധിക്കാറുള്ളത്. ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളാണു ഞാൻ. അധിക കാലം ക്രിക്കറ്റ് കളിക്കാനും സാധ്യത കുറവാണ്. പക്ഷേ, ഇത് ഒരു സംസ്കാരത്തിന്റെ ഭാഗമായി മാറുകയാണ്. അതുകൊണ്ട് യുവതാരങ്ങൾക്കും പിന്തുണ ലഭിച്ചേ തീരൂ.കളിക്കളത്തിനു പുറത്തെ പ്രശ്നങ്ങൾ തീർക്കാൻ ഒരുപാടു സമയം നീക്കിവച്ചാൽ, അതു കളിക്കളത്തിലെ പ്രകടനത്തെ ബാധിക്കും’–  മുഷ്ഫിഖുർ കൂട്ടിച്ചേർത്തു.

MORE IN SPORTS
SHOW MORE