കാല്‍പന്ത് കളിയുടെ ദൈവം വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. അറുപതാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അര്‍ജന്റീന്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചത്. ഭൂഗോളത്തിന്റെ പലയിടങ്ങളിലുള്ള കോടിക്കണക്കിന് ജനതയെ കാല്‍പന്തുകളിയോട് അടുപ്പിച്ച ഇതിഹാസം മൈതാനത്ത് സൃഷ്ടിച്ച അതുല്യനിമിഷങ്ങള്‍ ആരാധകരുടെ ഓര്‍മക്കോണില്‍ ഒളിമങ്ങാതെ കിടക്കുന്നു
മറഡോണ ഭൂമിയിലില്ലാത്ത 365 ദിവസങ്ങള്‍.. പക്ഷേ കോടിക്കണക്കിന് ആരാധകരുടെ ഹൃദയമൈതാനങ്ങളില്‍ ഇന്നും മറഡോണ കാല്‍പ്പന്തുതട്ടിക്കൊണ്ടിരിക്കുന്നു..കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന നേടിയപ്പോള്‍ നാം ആദ്യം മറഡോണയെ ഓര്‍ത്തത്തും അതുകൊണ്ടുതന്നെ. ദൈവത്തിന്റെ കയ്യില്‍ നിന്ന് മറഡോണ വാങ്ങിത്തന്ന ജയമെന്നായിരുന്നു അതിനെ വിശേഷിപ്പിച്ചത്.
കാല്‍പ്പന്തുകളിയുടെ ചന്തം മുഴുവന്‍ കാണിച്ചു തന്ന ഇതിഹാസമായിരുന്നു മറഡോണ.1986 ല്‍ അര്‍ജന്റീന എന്ന ദരിദ്രരാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മറഡോണ കീഴടക്കിയത് ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ മനസ്സിനെയുമാണ്. ''ആകാശം തൊട്ടവനാണ് ഡിയേഗോ, പക്ഷേ, എന്നും മണ്ണിൽ ചവിട്ടി നിന്നു'' മറഡോണയുടെ മരണ സമയത്ത് അര്‍ജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ വാക്കുകളാണിവ. എന്തുകൊണ്ട് മറഡോണ മനുഷ്യഹൃദയങ്ങളെ കീഴടക്കിയെന്നതിന്റെ ഉത്തരം ഈ വാക്കുകളിലുണ്ട്.
വീരനായകനായി വാഴ്ത്തപ്പെടുമ്പോള്‍ തന്നെ പലകുറി വില്ലനായി അപഹസിക്കപ്പെട്ടു മറഡോണ... പക്ഷേ, ഓരോ വീഴ്ചകളിൽനിന്നും ഉയർത്തെഴുന്നേറ്റ് മറ്റൊരു വേഷത്തിൽ ആ മനുഷ്യന്‍ വീണ്ടും ലോകത്തെ ആത്മവിശ്വാസത്തോടെ നേരിട്ടു. ഫുട്ബോള്‍ ആവേശത്തിന്റെ മനോഹരകാലമാണ് അവസാനിച്ചത്. പക്ഷേ മൈതാനത്ത് പന്തുരുളുന്ന കാലത്തോളം മനസുകളില്‍ മരിക്കാതെ തന്നെയുണ്ടാകും ഈ ഇതിഹാസം. കളിക്കളത്തിലെ മാന്ത്രിക ചലനങ്ങൾ കൊണ്ടു ഫുട്ബോളിൽ സംഗീതം തീര്‍ത്ത പ്രിയ മറഡോണയ്ക്ക് പ്രണാമം.