വെള്ളിത്തിളക്കില്‍ ആദ്യ ദിനം തുടങ്ങിയ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് രണ്ടാം ദിനം തിരിച്ചടി. ഏറെ പ്രതീക്ഷയോടെ എത്തിയ ഷൂട്ടിങ് താരങ്ങള്‍ ഇന്നും നിരാശപ്പെടുത്തി. ബാഡ്മിന്റണില്‍ പി.വി.സിന്ധു ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചുകയറിയതാണ് രണ്ടാം ദിനത്തെ സന്തോഷം. ടോക്കിയോയിലെ മെഡല്‍ യാത്ര പി.വി.സിന്ധു തുടങ്ങി, രാജകീയമായി തന്നെ... ഇസ്രയേലിന്റെ പൊലികാര്‍പോവയെ പൊരുതാന്‍ പോലും അനുവദിക്കാതെ സിന്ധു തകര്‍ത്തു.
പുരുഷന്‍മാരുടെ റോവിങ്ങില്‍ ഇന്ത്യന്‍ സഖ്യം സെമി ഫൈനലിലെത്തി. ലൈറ്റ് വെയ്്റ്റ് ഡബിള്‍ സ്കള്‍സ് വിഭാഗത്തിലാണ് അര്‍ജുന്‍ ലാല്‍ , അരവിന്ദ് സിങ് സംഖ്യം സെമിയുറപ്പിച്ചത്. രണ്ടാം ദിനത്തിലെ സന്തോഷക്കഥകള്‍ അവിടെ തീര്‍ന്നു...ഷൂട്ടിങ് റേഞ്ചില്‍ നിരാശ തന്നെയായിരുന്നു ഇന്നും. പത്തുമീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനുഭാകറും യശ്വസിനി ദേശ്വാളും ഫൈനല്‍ കടക്കാതെ പുറത്തായി. മല്‍സരത്തിനിടെ പിസ്റ്റള്‍ കേടായത് മനുവിന് തിരിച്ചടിയായി.
പത്തുമീറ്റര്‍ എയര്‍ റൈഫില്‍ ദീപക് കുമാറിനും ദിവ്യാന്‍ഷ് സിങ്ങ് പന്‍വാറിനും ഉന്നം പിഴച്ചതോടെ ഷൂട്ടിങ് റേഞ്ചിൽ സമ്പൂര്‍ണ നിരാശ. ടെന്നിസ് വനിത വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സ – അങ്കിത റെയ്ന സഖ്യം ആദ്യറൗണ്ടില്‍ പുറത്ത്. യുക്രെയ്ന്‍റെ കിച്ചനോക്ക് സഹോദരിമാരോടാണ് തോറ്റത്.