തായ്ക്വോണ്ടോയില്‍ രണ്ടുവട്ടം ഒളിംപിക് ചാംപ്യനായ ഗ്രേറ്റ് ബ്രിട്ടന്റെ താരത്തെ ആദ്യറൗണ്ടില്‍ അട്ടിമറിച്ച് അഭയാര്‍ഥി ടീമിലെ താരം. ജേഡ് ജോണ്‍സിനെ ആധികാരികമായി തറപറ്റിച്ച കിമിയ അലിസെദ കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്.
കിമിയയുടെ നിശ്ചദാര്‍ഢ്യത്തിന്റെ കരുത്താണ് ബ്രിട്ടീഷ് ഒളിംപിക് ചാംപ്യനെ വീഴ്ത്തിയത്. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സില്‍ സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ ജേഡ് ജോണ്‍സിന് മുന്നില്‍ ഒരിക്കല്‍ പോലും പതറിയില്ല കിമിയ. 16–12ന് ജോണ്‍സിനെ വീഴത്തി. അല്ലെങ്കിലും സ്വാതന്ത്ര്യത്തിന് വേണ്ടി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഒരുവള്‍ക്കെതന്ത് ഒളിംപിക്സ് സമ്മര്‍ദം.
റിയോ ഒളിംപിക്സ് വരെ ജന്‍മനാടായ ഇറാന് വേണ്ടിയാണ് കിമിയ മല്‍സരിച്ചത്. അന്ന് പതിനെട്ടാം വയസില്‍ വെങ്കലം നേടി ചരിത്രമെഴുതി. ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യത്തെ ഇറാനിയന്‍ വനിതയായി. കഴിഞ്ഞ വര്‍ഷം ജനുവരി 10ന് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂെട അവര്‍ ലോകത്തെ ഞെട്ടിച്ചു. രാജ്യം വിട്ട കിമിയ ജര്‍മനിയില്‍ സ്ഥിരതാമസമായി. വെറുതെ അങ്ങ് രാജ്യം വിടുകയല്ല, ഓരോ അസമത്വവും എണ്ണിയെണ്ണി പറഞ്ഞാണ് അവര്‍ ജന്‍മനാടുമായുള്ള ബന്ധം അവസാനിപ്പിച്ചിത്. ഭരണം കൂടം അടിച്ചമര്‍ത്തിയ പതിനായിരിക്കണക്കിന് വനതികളുടെ പ്രതിനിധിയാണ് താന്‍. ഭരണകൂടം പറയാന്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിക്കാന്‍ അവകാശമുള്ളതെന്നും അധികാരികള്‍ പറയുന്ന വസ്ത്രം മാത്രം ധരിക്കാനുള്ള സ്വാതന്ത്യം മാത്രമാണ് അവിടെ സ്ത്രീകള്‍ക്കുള്ളതെന്നും കിമിയ തുറന്നടിച്ചു. അനീതികള്‍ക്കും അസമത്വത്തിനും നുണകള്‍ക്കും മുകളില്‍ ഇനിയും ജീവിക്കാനാകില്ലെന്ന് പറയാന്‍ ധൈര്യപ്പെട്ട അവര്‍ പോരാട്ടത്തിന്റെ കൂടി മുഖമാണ്.