ടോക്കിയോയില്‍ ബോക്സിങ് ഇതിഹാസം മേരികോമും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങുമാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക. സമത്വമുറപ്പാക്കുയെന്ന ലക്ഷ്യത്തോടെയാണ് വനിതാ–പുരുഷ താരങ്ങള്‍ ഇക്കുറി ഒന്നിച്ച് പതാക വഹിക്കുന്നത്.
ഇടിക്കൂട്ടില്‍ ഇറങ്ങിയപ്പോഴെല്ലാം എംസി മേരിക്കോം രാജ്യത്തിന് സമ്മാനിച്ചത് അതുല്യനിമിഷങ്ങള്‍. ആറുവട്ടം ലോകചാംപ്യനായ ഏകവനിതാ താരം. ലോകവേദിയില്‍ എട്ട് മെഡലുകളുള്ള ഒരേ ഒരു താരം. 2012 സമ്മര്‍ ഒളിംപിക്സില്‍ വെങ്കലം. നേട്ടങ്ങളുടെ പട്ടികയ്ക്ക് നീളമേറെയാണ്.
പത്താം വയസില്‍ ദാരിദ്യം കാരണം കാട്ടില്‍ വിറക് വെട്ടാന്‍ ഇറങ്ങിയ മേരിയില്‍ സ്വപ്നത്തിന്റെ ചിറകുകള്‍ വിരിയിച്ച ഡിങ്കോ സിങ്ങിനോട് രാജ്യം എത്രനന്ദിപറഞ്ഞാലും മതിയാകില്ല. അനാഥനായ ഡിങ്കോ സിങ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെയാണ് മേരിയുടെ ശ്രദ്ധ റിങ്ങിലേക്കാകുന്നത്.
മൂന്ന് കുട്ടികളുടെ അമ്മയായശേഷവും ലോകചാംപ്യനായ മാഗ്‌നിഫസന്റ് മേരി സ്വപ്നങ്ങള്‍ക്ക് പിറകെ പോകാന്‍ പ്രചോദിപ്പിക്കുന്നത് ആയിരക്കണക്കിന് പേരെയാണ്. അര്‍ജുന അവാര്‍ഡ്, ഖേല്‍ രത്ന, പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചു.
ഹോക്കിക്ക് വളക്കൂറുള്ള മിത്താപൂരില്‍ നിന്നാണ് ഇന്ത്യന്‍ഹോക്കിയുടെ തലപ്പത്തേക്ക് മന്‍പ്രീത് സിങ്ങിന്റെ വരവ്. ഒളിംപിക്സില്‍ ത്രിവര്‍ണ പതാകയേന്തുന്ന രണ്ടാമത്തെ മാത്രം ഹോക്കിക്യാപ്റ്റന്‍. ആറാമത്തെ മാത്രം ഹോക്കി താരം.
അച്ഛന്‍ ബില്‍ജിത് സിങ്ങിന്റെ പ്രദോചനത്തില്‍ ഹോക്കി കളിച്ച് തുടങ്ങിയ മന്‍പ്രീത് ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചുതീര്‍ത്തത് 259 രാജ്യാന്തര മല്‍സരങ്ങള്‍. 2011–ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം.
2016 അസ്ലന്‍ഷാ ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് അച്ഛന്‍റെ മരണം. പതറാതെ പിടിച്ചുനിന്ന മന്‍പ്രീത് മരണാന്തര ചടങ്ങിന് ശേഷം ടീമിനൊപ്പം ചേര്‍ന്നു. അന്ന് ടീം മടങ്ങിയത് വെങ്കലവുമായി. മികച്ച താരത്തിനുള്ള രാജ്യാന്തര ഫെഡറേഷന്റെ പുരസ്കാരവും മന്‍പ്രീതിനെത്തടേ എത്തി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍താരമാണ് മന്‍്പരീത്.