മണിക്കൂറുകള്‍ക്കപ്പുറം ടോക്കിയോയില്‍ ലോക കായികമാമാങ്കത്തിന് കൊടിയേറും. ചങ്കുറപ്പോടെ കോവിഡിനെ തോല്‍പ്പിച്ചാണ് ജാപ്പനീസ് ജനത ഒളിംപിക്സിനെ വരവേല്‍ക്കുന്നത്. ടോക്കിയോയിൽ നസീ മേലേതിലിന്റെ റിപ്പോർട്ട്
ആണവായുധങ്ങള്‍ നാമാവശേഷമാക്കിയ ജപ്പാന്‍.. സുനാമിയും ഭൂചലനങ്ങളും തകര്‍ത്തെറിഞ്ഞ ജപ്പാന്‍. ഫുക്കുഷിമയില്‍ വിറങ്ങലിച്ച ജപ്പാന്‍.. ഈ ദുരന്തങ്ങളെയെല്ലാം കീഴടക്കി ഫീനിക്സിനെ പോലെ ജപ്പാന്‍ എല്ലായ്പ്പോഴും പറന്നുയര്‍ന്നു. കോവിഡിനെത്തുടര്‍ന്ന് ഒരുവര്‍ഷം വൈകിയെങ്കിലും മൂന്നാംതരംഗത്തിന്റെ സൂചനകള്‍ വരുമ്പോഴും ആര്‍ജവത്തോടെ ലോകമാമാങ്കത്തെ വരവേല്‍ക്കുകയാണ് ജപ്പാനും ടോക്കിയോയും.
മാറ്റിവയ്ക്കപ്പെട്ട ഒളിംപിക്സില്‍ കാണികളുടെ ആരമില്ലാത്ത സ്റ്റേഡിയത്തില്‍ പതിനൊന്നായിരത്തിലേറെ താരങ്ങള്‍ സുവര്‍ണമെഡലിനായി മല്‍സരിക്കും. ആകെ 339 മല്‍സരയിനങ്ങള്‍. അഞ്ച് പുതിയ കായിക ഇനങ്ങള്‍ ടോക്കിയോയില്‍ ഇടംപിടിച്ചിട്ടുണ്ട്. 3x3 ബാസ്കറ്റ് ബോളും ഫ്രീസ്റ്റൈല്‍ ബിഎംഎക്സും പുതുമുഖങ്ങള്‍. മാഡിസന്‍ സൈക്ലിങ്ങിന്റെ തിരിച്ചുവരവും ടോക്കിയോയില്‍ കണാം. ഇന്ത്യന്‍ സമയം 4:30യ്ക്കാണ് ജപ്പാന്‍ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. ജപ്പാന്‍ ചക്രവര്‍ത്തിയാകും ഒളിംപിക്സ് ആരംഭിച്ചതായി പ്രഖ്യാപിക്കുക.
ലോകം ജപ്പാനിലേക്ക് ചുരുങ്ങാന്‍ ഇനി മണിക്കൂറുകളുടെ മാത്രം അകലം.