ഔട്ടായ ദേഷ്യത്തിൽ ഡഗ്ഔട്ടിലെ കസേര തട്ടിതെറിപ്പിച്ചു; കോലിക്ക് ശാസന

virat-kohli-chair-02
SHARE

ഐപിഎല്‍ മല്‍സരത്തിനിടെയുള്ള മോശം പെരുമാറ്റത്തിന് റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മാച്ച് റഫറിയുടെ ശാസന. ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ പുറത്തായ കോലി ഡഗൗട്ടിലെ കസേര ബാറ്റുകൊണ്ട് തട്ടിതെറിപ്പിച്ചിരുന്നു. ലെവല്‍ വണ്‍ കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. മാച്ച് റഫറിയുടെ നടപടി  കോലി അംഗീകരിച്ചു. ഇന്നലെ ഹൈദരാബാദിനെതിരെ 29 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത കോലിയെ ജേസണ്‍ ഹോള്‍ഡറാണ് പുറത്താക്കിയത്.

സൺറൈസേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത് കോലിയായിരുന്നു. ബാറ്റിങ് പൊതുവെ ദുഷ്കരമായിരുന്ന പിച്ചിൽ 29 പന്തിൽ നാലു ഫോറുകൾ സഹിതം കോലി നേടിയത് 29 റൺസ്. മൂന്നാം വിക്കറ്റിൽ ഗ്ലെൻ മാക്സ്‌വെലിനൊപ്പം 36 പന്തിൽ 44 റൺസും കോലി കൂട്ടിച്ചേർത്തിരുന്നു. ഇതിനു പിന്നാലെ വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡർ എറിഞ്ഞ 13–ാം ഓവറിലെ ആദ്യ പന്തിലാണ് കോലി പുറത്തായത്. കോലിയുടെ പാളിയ ഷോട്ട് കയ്യിലൊതുക്കി വിജയ് ശങ്കറാണ് താരത്തെ പുറത്താക്കിയത്. ഇതോടെ നിയന്ത്രണം നഷ്ടമായ കോലി ഔട്ടായതിന്റെ ദേഷ്യം പവലിയനിലേക്കുള്ള വഴിയിൽ ഡഗ്ഔട്ടിലെ കസേരയോടു തീർക്കുകയായിരുന്നു.

ഐപിഎൽ ചട്ടത്തിലെ ലെവൽ വൺ കുറ്റമാണ് കോലി ചെയ്തതെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവിച്ച തെറ്റ് കോലി ഏറ്റുപറഞ്ഞ സാഹചര്യത്തിലാണ് ശിക്ഷ ശാസനയിൽ ഒതുക്കിയത്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ 149 റൺസിൽ ഒതുങ്ങിയെങ്കിലും, തകർപ്പൻ ബോളിങ്ങുമായി കളം പിടിച്ച ബോളർമാർ അവർക്ക് ആറു റൺസിന്റെ അവിശ്വസനീയ ജയം സമ്മാനിച്ചിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...