കേരളത്തിലെ ആദ്യത്തെ നീന്തൽ ക്ലബ്ബുകളിലൊന്നായ തിരുവനന്തപുരം പിരപ്പൻകോട് ഡോള്‍ഫിന്‍ ക്ലബാണ് മനോരമ സ്പോർട്സ് ക്ലബ്’ പുരസ്കാരത്തിനായുള്ള അവസാന റൗണ്ടിലെത്തിയ മൂന്നാം ക്ലബ്. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
നീന്തി രക്ഷപ്പെട്ട ഗ്രാമമാണു മാണിക്കൽ; കേരളത്തിൽ ഏറ്റവുമധികം സർക്കാർ ജോലിക്കാരുള്ള ഗ്രാമപഞ്ചായത്തുകളിലൊന്ന്. രണ്ടായിരത്തിലേറെപ്പേർ കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിലുള്ളതിൽ ഭൂരിപക്ഷവും നീന്തൽ മികവിലൂടെ ജോലി നേടിയവർ. മാണിക്കലിനെ കേരളത്തിന്റെ നീന്തൽ ഗ്രാമമാക്കി വളർത്തിയത് 68 വർഷത്തെ പാരമ്പര്യമുള്ള പിരപ്പൻകോട് ഡോൾഫിൻ ക്ലബ്ബാണ്; പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഒന്നര ഏക്കറോളം വിശാലമായ കുളമാണു ഡോൾഫിൻ ക്ലബ്ബിന്റെ കളരി.മുൻ ഇന്ത്യൻ ടീം പരിശീലകരടക്കം എൻഐഎസ് അംഗീകാരമുള്ള 2 ഡസനോളം കോച്ചുമാരുണ്ടിവിടെ
5 വയസ്സു മുതലുള്ള കുട്ടികൾ ക്ലബ്ബിൽ പരിശീലനം നടത്തുന്നു. വാട്ടർപോളോ പരിശീലനവുമുണ്ട്. 50 മീറ്റർ നീളമുള്ള 6 ട്രാക്കുകൾ കുളത്തിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ മൂന്നൂറോളം കുട്ടികളാണു പരിശീലിക്കുന്നത്. പരിശീലനത്തിനു ഫീസില്ല