GOAT ആരെന്ന് ഇനിയും സംശയമോ? റൊണാള്‍ഡോ....ഡാ

ronew-09
SHARE

ലയണല്‍ മെസിക്ക്  വെല്ലുവിളിച്ച് വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രാജ്യാന്തര മല്‍സരങ്ങളില്‍ രാജ്യത്തിനായി നൂറ് ഗോള്‍ കുറിച്ചാണ് റൊണാള്‍ഡോ മെസിക്കുമേല്‍ സമ്മര്‍ദമേകിയത്. രാജ്യാന്തര മല്‍സരങ്ങളില്‍ നൂറുഗോള്‍ നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരവും യുറോപ്പിലെ ആദ്യതാരവുമായി റൊണാള്‍ഡോ. നേഷന്‍സ് ലീഗില്‍ വലംകാലന്‍ അടിയിലൂടെ നൂറ് ഗോള്‍ തികച്ചു. 2019 നവംബര്‍ പതിനാലിനാണ് റൊണാള്‍ഡ‍ോ 99ാം ഗോള്‍ സ്കോര്‍ ചെയ്തത്. റൊണാള്‍ഡോ ‌നൂറ് ഗോള്‍ അടിച്ചതിലൂടെ ആരാണ് കേമന്‍ എന്ന ചര്‍ച്ച ഫുട്ബോള്‍ ലോകത്ത് വീണ്ടും സജീവമായി. മെസിയുടെയും റൊണാള്‍ഡോയുടെയും ആരാധകര്‍ കണക്കുമായി രംഗത്തെത്തിക്കഴിഞ്ഞു.

അഴകല്ല, കിറുകൃത്യം കണക്ക്

ജാമതീയ രൂപങ്ങളുടെ സങ്കലനമാണ് റൊണാള്‍ഡോ കളത്തില്‍ തീര്‍ക്കുന്നത്. സാങ്കേതികത്തികവുള്ള ഫുട്ബോള്‍ കരുത്തിന്റെ മൂര്‍ത്തഭാവം. എതിര്‍ ഗോള്‍മുഖത്ത് എത്തുമ്പോള്‍ കടുവയുടെ ക്രൗര്യം. ഹഡര്‍ ഗോളുകളിലും ഫ്രീകിക്ക്, പെനല്‍റ്റി ഗോളുകളിലും റൊണാള്‍‍ഡോയുടെ കണക്കിലെ കൃത്യതകാണാം. വായുവില്‍ ഉയര്‍ന്നുചാടുമ്പോള്‍ ശരീരം ബാലന്‍സ് ചെയ്യുന്നതിന് റൊണാള്‍ഡ‍ോ കാണിക്കുന്ന മിടുക്കിന് പകരം വയ്ക്കാനൊന്നുമില്ല. 100രാജ്യാന്തര ഗോളുകളിലെ 24 ഗോളുകള്‍ ഹെഡര്‍ ഗോളായിരുന്നു. പത്ത് ഫ്രീകിക്ക് ഗോളുകളും 11 പെനല്‍റ്റിയും.  നൂറുഗോളുകളില്‍ 80ഗോളും നേടിയത് ബോക്സിനുള്ളില്‍ നിന്ന്. അങ്ങനെ പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 165തവണ ഇറങ്ങിയപ്പോള്‍ 101ഗോള്‍ സ്വന്തം പേരില്‍ ചേര്‍ത്തു. കളിയുടെ അവസാന മിനിറ്റുകളിലും ഗോള്‍ നേടാന്‍ റൊണാള്‍‍ഡോ മിടുക്കനാണ്. നൂറില്‍ 30ഗോളുകള്‍ ഇങ്ങനെ നേടിയതാണ്. 

ഏറ്റവും മികച്ച മൂന്ന് ഗോളുകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലാസ് എന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു 2018ലെ ലോകകപ്പില്‍ സ്പെയിനെതിരെ നേടിയ ഫ്രീകിക്ക് ഗോള്‍. 88ാം മിനിറ്റില്‍ ആ ഫ്രീകിക്ക് എടുക്കാന്‍ നില്‍ക്കുമ്പോള്‍ റോണോയുടെ ടീം സ്പെയിന് പിന്നിലായിരുന്നു. പോര്‍ച്ചുഗലിന് അതിജീവനത്തിനുള്ള ഏകവഴി. തലയെടുപ്പോടെ അ‌വനെത്തി, ഗോള്‍പോസ്റ്റിന് കൃത്യാമയ അകലെ നിന്ന് കിക്കെടുത്താന്‍ നിന്ന റൊണാള്‍ഡ‍ോ സമ്മര്‍ദത്തില്‍പ്പെട്ടില്ല.ഒരുനിമിഷം കണ്ണുകളടച്ചു, ശ്വാസം വലിച്ചുവിട്ടു, പിന്നെ ലോകം കണ്ടത് ആ വലംകാലില്‍ നിന്ന് വെടിയുണ്ട കണക്കെ പാഞ്ഞ പന്ത് സ്പെയിന്റെ പ്രതിരോധക്കോട്ടയെ വലയം ചെയ്തു. പോസ്റ്റിന്റെ വലതുമൂലയില്‍ ഗോളിയെ കാഴ്ചക്കാരനാക്കി മെല്ലെ താഴ്ന്നിറങ്ങുന്നതാണ്. 2011ല്‍ ഡെന്‍മാര്‍ക്കിനെതിരെ നേടിയ ഗോള്‍ ഫുട്ബോള്‍ ലോകം എക്കാലത്തും ഓര്‍ത്തിരിക്കുന്നതാണ്. പോര്‍ച്ചുഗല്‍ പിന്നില്‍ നില്‍ക്കുമ്പോഴാണ് റൊണാള്‍‍ഡോയുടെ ഗോള്‍ എത്തിയത്. മല്‍സരം ജയിച്ചില്ലെങ്കിലും 2012ലെ യൂറോകപ്പിന് ഒരുങ്ങുന്ന പോര്‍ച്ചുഗലിന് ആ ഗോള്‍ വലിയ ആത്മവിശ്വാസം നല്‍കി. ഗോള്‍പോസ്റ്റിന് 30വാരഅകലെ നിന്നായിരുന്നു ആ ഗോള്‍. 2019ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നേടിയ ഹാട്രിക് പ്രകടനം ആണ് മറ്റൊന്ന്. അതിലെ മൂന്നാം ഗോള്‍ പ്രതിരോധനിരയെ കൊതിപ്പിച്ച് നേടിയതായിരുന്നു, ഈ ഗോളിലൂടെ റൊണാള്‍ഡോയുടെ കളിയഴക് ലോകം കണ്ടു. 2016ലെ യൂറോ കപ്പ് സെമിഫൈനലില്‍ വെയില്‍സിനെതിരെ നേടിയ ഹെഡര്‍ ഗോള്‍ റൊണാള്‍‍ഡോയുടെ ജംപിങ് മികവ് വ്യക്തമാക്കുന്നതായിരുന്നു. 

2003 മുതല്‍ തുടരുന്നു...

2003ലാണ് റൊണാള്‍ഡ‍ോ പോര്‍ച്ചുഗലിനായി ആദ്യം കളത്തിലിറങ്ങുന്നത്. ആദ്യവര്‍ഷം രണ്ടുമല്‍സരം ഗോളില്ല. 2004ല്‍ ഗ്രീസിനെതിരെ ഹെഡര്‍ ഗോളിലൂടെ രാജ്യന്തര കരിയറിലെ ആദ്യഗോളെത്തി. 25ാം ഗോള്‍ 2010ല്‍ ഐസ്‌ലന്‍ഡിനെതിരെയും 50ാം ഗോള്‍ 2014ല്‍ ഘാനക്കെതിരെയും നേടി. ഒരു വര്‍ഷം പത്തോ അതിലധികമോ ഗോള്‍ നാലുവട്ടം സ്വന്തമാക്കി. ജന്മനാട്ടില്‍ 41ഗോള്‍ നേടി. ഇനി മുന്നിലുള്ളത് ഇറാന്റെ അലി ദായി മാത്രം. മറികടക്കാന്‍ വേണ്ടത് ഒന്‍പത് ഗോള്‍ മാത്രം.

MORE IN SPORTS
SHOW MORE
Loading...
Loading...