ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും ഫാംഹൗസുകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ കായികതാരങ്ങളുടെ ഫാം ഹൗസുകളെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല. അത്തരം ഒരു ഫാം ഹൗസിനെക്കുറിച്ചാണ് പറയാനുള്ളത്. ജംപ് പിറ്റില്‍ നിന്ന് കൃഷിയിടത്തിലേക്ക് ചാടിയ ഇന്ത്യയുടെ രണ്ട് ചാട്ടക്കാര്‍ നൂറുമേനിയാണ് വിളയിക്കുന്നത്.
ഈ താരദമ്പതികളില്‍ ഒരാൾ കൂടുതൽ ദൂരം താണ്ടുമ്പോൾ മറ്റേയാള്‍ കൂടുതല്‍ ഉയരത്തില്‍ ചാടും പോള്‍വോള്‍ട്ട് താരം കെ.പി.ബിമിനും ട്രിപ്പിള്‍ ജംപ് താരം എം.എ.പ്രജുഷയും ആണ് ജംപ് പിറ്റില്‍ നിന്ന് കൃഷിയിടത്തിലേക്ക് ചാടിയ ആ താരങ്ങള്‍. ഇവരുടെ കൃഷിയിടത്തിലേക്ക് എത്തിയാല്‍ മുയലിന്റെ ട്രിപ്പിള്‍ ജംപ് കാണാം, മീനുകളുടെ പോള്‍വോള്‍ട്ട് കാണാം, പച്ചക്കറികളും ഫലവൃക്ഷങ്ങളും സിക്സ് പാക്ക് തീര്‍ത്ത് നില്‍ക്കുന്നത് കാണാം.
ഒന്നാംതരം ചാട്ടക്കാരാണെന്ന് ദേശീയ തലത്തിലും രാജ്യാന്തരതലത്തിലും ഇവര്‍ തെളിയിച്ചിട്ടുണ്ട്. കോമണ്‍ വെല്‍ത്ത് ഗെയിംസിലും ദേശീയ ഗെയിംസിലും മെഡല്‍ നേടിയ ഇരുവര്‍ക്കും കാര്‍ഷിക മികവിന് മെഡല്‍ നല്‍കിയാല്‍ അത്ഭുതപ്പെടാനില്ല. ബിമിന്റെ പാലായിലെ വീടിനോടുചേര്‍ന്നുള്ള പറമ്പാണ് വിവിധ ഇനം കൃഷികളാല്‍ സമൃദ്ധമായിരിക്കുന്നത്.
നല്ല ആരോഗ്യത്തിന് പോഷകം നിറഞ്ഞ ഭക്ഷണം ആവശ്യമാണെന്ന് ബിമിന്‍ പറയുന്നു.
എവിടെചാടിയാലും നൂറുമേനി വിളവെടുപ്പ് നടത്തുന്നവരാണെങ്കിലും കായിക പരിശീലനവും കൃഷിയും രണ്ടും രണ്ടുതരത്തിലാണെന്നതില്‍ ഇവര്‍ക്ക് തര്‍ക്കമില്ല.
മീന്‍കുഞ്ഞുങ്ങളുടെയും താറാവിന്റെയും പരിശീലക പ്രജുഷയാണ്. ഒരു കായികതാരത്തെ പരിശീലിപ്പിച്ചെടുക്കുന്നതുപോലെ ചെടികളുടെയും മീനുകളുടെയും മുയലുകളുടെയുമെല്ലാം വളര്‍ച്ചയ്ക്ക് അതീവ ശ്രദ്ധവേണമെന്ന് പ്രജുഷ പറയുന്നു.
വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും മീനും ഇറച്ചിയും സുഗന്ധവെഞ്ചനങ്ങളും പാലായിലെ ഈ ഫാംഹൗസിലുണ്ട്.
പാലായ്ക്കടുത്ത് ചിറ്റാറിലാണ് കുഴിയടിയില്‍ വീട്. ഇവിടെയാണ് ചീരയും പയറും ചേനയും ചേമ്പും റമ്പുട്ടാനും മുള്ളാത്തയുമൊക്കെ പൂത്തും കായ്ച്ചും നില്‍ക്കുന്നത്. ഈ കൃഷിയിടത്തിലെ കുളത്തിലാണ് മീനുകളുടെയും ചാട്ടം. ഇതിനെല്ലാം ഇടയിലൂടെയാണ് മുയലുകളുടെ ഓട്ടം. നല്ല ശ്രദ്ധയും പരിചരണവും ഓരോന്നിനും വേണം.
വീടിനോട് ചേര്‍ന്നുള്ള വലിയ കുളത്തില്‍ നീന്തിത്തുടിച്ച ഗൗരാമികളില്‍ നിന്ന് ഇത്തവണ ചെറിയ വരുമാനവും ലഭിച്ചു താരദമ്പതികള്‍ക്ക്. വ്യായാമത്തിനുള്ള സൗകര്യവും കൃഷിയിടത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കായികതാരങ്ങളില്‍ നിന്ന് കാര്‍ഷികതാരങ്ങളായി ബിമിനും പ്രജുഷയും മാറിക്കഴിഞ്ഞുവെന്ന് വേണം പറയാന്‍.