ലോകത്തെ വരിഞ്ഞു മുറുക്കി കോവിഡ്-19 കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ കരുതലായി ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ രംഗത്ത്. പോര്‍ച്ചുഗലിലും കോവിഡ്-19 വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താരത്തിന്റെ ഉടമസ്ഥതയിലുള്ള സിആര്‍-7 ഹോട്ടലുകളാണ് ആശുപത്രികളാക്കി മാറ്റിയിരിക്കുന്നത്. ഇക്കാര്യം യുവന്റസ് വെബ്‌സൈറ്റും സ്പാനിഷ് ദിനപത്രമായ മാര്‍സയുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
താത്ക്കാലിക ആശുപത്രികളാക്കി മാറ്റിയിരിക്കുന്ന ഈ കേന്ദ്രങ്ങളില്‍ സൗജന്യം ചികിൽസയായിരിക്കും. പോര്‍ച്ചുഗീസ് താരമായ റോണോയുടെ ബ്രപാന്‍ഡാണ് സിആര്‍ 7. ഇവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചിലവുകളും താരം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.
യുവന്റസില്‍ റൊണാള്‍ഡോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള യുവന്റസ് താരങ്ങളും പരിശീലകരും ക്വാറന്റീനിലാണ്. നിലവില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിലെ വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.