കിരീടപ്പോരാട്ടം കടുക്കുമെന്ന സൂചനകളോടെ സംസ്ഥാന സ്കൂൾ കായിക മേളയുടെ ആദ്യദിനം. മൂന്ന് പോയിന്റിന് എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ജില്ല ആദ്യദിനം സ്വന്തമാക്കി. മൂന്നു മീറ്റ് റെക്കോർഡുകളും ആദ്യദിനം കണ്ണൂരിൽ പിറന്നു.
ആദ്യ മത്സര ഇനമായ മൂവായിരം മീറ്റർ മുതൽ പാലക്കാടും എറണാകുളവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. കോതമംഗലം മാർ ബേസിലിന്റെ NV അമിത്തിലൂടെ എറണാകുളമാണ് മീറ്റിലെ ആദ്യ സ്വർണം നേടിയത്. 18 ഫൈനലുകൾ നടന്ന ആദ്യ ദിവസം 35 പോയിന്റ നേടിയാണ് പാലക്കാട് ഒന്നാമതെത്തിയത്. മൂന്നു സ്വർണവും ആറു വെള്ളിയും രണ്ട് വെങ്കലവും പാലക്കാട് നേടി. ആദ്യ ദിവസം അഞ്ച് ഇനങ്ങളിൽ ഒന്നാമതെത്തി എങ്കിലും പോയിന്റ് കണക്കിൽ മൂന്നു പോയിന്റ് പിറകിലാണ് എറണാകുളം. 400 മീറ്ററിൽ ഉഷ സ്കൂളിലെ പെൺകുട്ടികളുടെ കരുത്തിലാണ് കോഴിക്കോട് 27 പോയിന്റോടെ മൂന്നാം സ്ഥാനത്ത് എത്തിയത്. നാട്ടിക ഫിഷറീസ് സ്കൂളിന്റെ മികവിൽ തൃശൂരിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിനും ആദ്യദിവസം സാക്ഷ്യം വഹിച്ചു. മൂന്നു ഇനങ്ങളിൽ ആണ് നാട്ടികയിയുടെ താരങ്ങൾ ഒന്നാം സമ്മാനം നേടിയത്. സീനിയർ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ലോങ്ങ് ജമ്പിലും സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിലും ആണ് പുതിയ ദൂരവും സമയവും കുറിക്കപ്പെട്ടത്.
ലോങ്ങ് ജമ്പിൽ നിലവിലെ ദേശീയ റെക്കോർഡിനേക്കാൾ മികച്ച പ്രകടനത്തോടെ ആണ് പുതിയ മീറ്റ് റെക്കോർഡുകൾ കുറിക്കപ്പെട്ടത്. തൃശൂരിന്റെ ആൻസി സോജൻ 6.24 മീറ്റർ ചാടിയാണ് പുതിയ മീറ്റ് റെക്കോർഡ് ഇട്ടത് . 6.05 മീറ്റർ ചാടി രണ്ടാമത് വന്ന പ്രഭാവതിയും ദേശീയ റെക്കോർഡിന് ഒപ്പം എത്തി. സീനിയർ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ 7.59 മീറ്റർ മറികടന്നു എറണാകുളത്തിന്റെ ടി ജെ ജോസ്ഫും ദേശീയ റെക്കോർഡിനേക്കാൾ മികച്ച ദൂരം കുറിച്ചു. സബ് ജൂനിയർ പെൺകുട്ടികളുടെ നാനൂറ് മീറ്ററിൽ ഒന്നാമത് വന്ന കോഴിക്കോടിന്റെ ശാരിക ആണ് ട്രാക്കിൽ ഇന്ന് പിറന്ന ഏക റെക്കോർഡിന്റെ അവകാശി. നൂറു മീറ്റർ ഉൾപ്പെടെ 23 ഫൈനലുകൾ ആണ് മീറ്റിന്റെ രണ്ടാം ദിനം ഉള്ളത്