കുട്ടിക്കാലത്ത് ജവഗൽ ശ്രീനാഥിന്റെ ഓട്ടോഗ്രാഫ് കിട്ടുന്നതിനായി കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനം അരുൺ ജെയ്റ്റ്ലി സ്റ്റേഡിയമായി പുനർനാമകരണം ചെയ്ത ചടങ്ങിലാണ് കോലി ഈ ഓർമ്മ പങ്കുവച്ചത്. സ്റ്റേഡിയത്തിലെ ഒരുപവലിയന് കോലിയുടെ പേരും അധികൃതർ നൽകി.
2001 ൽ ഇന്ത്യയും സിംബാംബ്വെയും തമ്മിലുള്ള മത്സരം കാണുന്നതിനാണ് സഹോദരനുമായി എത്തിയത്. അന്നത്തെ കോച്ച് രാജ്കുമാർ ശർമ്മയാണ് ടിക്കറ്റ് തന്നത്. ഗ്യാലറിയുടെ ഗ്രില്ലിൽ തൂങ്ങിക്കിടന്ന് അന്ന് ജവഗൽ ശ്രീനാഥിനോട് ഒരു ഓട്ടോഗ്രാഫ് ചോദിച്ചിരുന്നു. ഇന്ന് അതേ സ്റ്റേഡിയത്തിെല പവലിയന് തന്റെ പേര് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും കോലി വികാരാധീനനായി പറഞ്ഞു.
പവലിയന് തന്റെ പേര് നൽകിയതിൽ ക്രിക്കറ്റ് അസോസിയേഷനോടും ബിസിസിഐയോടും താരം നന്ദി പറഞ്ഞു. തന്റെ നേട്ടം ഭാവിയിലെ താരങ്ങൾക്ക് പ്രചോദനമാകുമെന്നും കോലി പ്രതീക്ഷ ട്വീറ്റ് ചെയ്തു.