ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ നിന്നും ധോണിയെ ഒഴിവാക്കിയതിൽ പ്രതിഷേധം കനക്കുന്നു. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. തുടർന്ന് ഒഴിവാക്കലിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിലക്ഷൻ കമ്മറ്റി.
വിൻഡീസ് പര്യടനത്തിൽ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു. 2020 ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ലക്ഷ്യമാക്കി ഒരു ടീമുണ്ടാക്കാൻ ധോണി തങ്ങൾക്ക് അവസരം നല്‍കുകയായിരുന്നെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർമാർ പറയുന്നത്. ടീമിന്റെ ഭാവി ശക്തമാക്കണം, വിക്കറ്റ് കീപ്പിങ് ബെഞ്ചിലും ശക്തരായ താരങ്ങൾ ഉണ്ടാകണമെന്നും സിലക്ഷൻ കമ്മറ്റി വാദിക്കുന്നു.
ധോണിയെ അവഗണിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ചോദ്യത്തിന്റെ ആവശ്യമില്ല. 20-20 ലോകകപ്പ് കൂടി ലക്ഷ്യമിട്ട് കീപ്പിങ് നിര മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം ഞങ്ങൾക്ക് സമയം അനുവദിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പിങ്ങിൽ നമ്മുക്ക് പകരക്കാരനില്ലെന്ന് ധോണിക്ക് അറിയാം. എം.എസ്. ധോണിയുമായി നേരിട്ട് ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ടീം സിലക്ഷൻ കമ്മിറ്റി വ്യക്തമാക്കി.
ഒരു ഫിനിഷർ എന്ന രീതിയിൽ ധോണിക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. വിൻഡീസിൽ കളിച്ച ട്വന്റി-20 ടീമിൽ ഒരേയൊരു മാറ്റം വരുത്തിയാണ് സിലക്ടർമാർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.