ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ് കിരീടം നേടിയ ശേഷം ഇന്ത്യയിലെത്തിയ പി.വി സിന്ധുവിന് ആവേശോജ്വല സ്വീകരണം. മല്‍സര വിജയം മറക്കാനാവാത്ത നിമിഷമാണെന്നും ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നും പി.വി.സിന്ധു പറഞ്ഞു. ഒളിംപിക്സിൽ വിജയം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയും സിന്ധു പങ്കുവെച്ചു.
ബാഡ്മിന്റണിൽ ചരിത്രമെഴുതിയ ശേഷം ഡൽഹിയിലെത്തിയ പി വി സിന്ധുവിന് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു വൻ വരവേൽപ്പ്. കഴിഞ്ഞ രണ്ടു വർഷവും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം ആദ്യമായി നേടാനായതിന്റെ സന്തോഷം സിന്ധു പങ്കുവെച്ചു
തുടർച്ചയായ തോൽവികളുടെ പേരിൽ തന്നെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് ഈ സ്വർണ നേട്ടം. ടോക്കിയോ ഒളിമ്പിക്സിലെ സ്വർണ മെഡലാണ് അടുത്ത ലക്ഷ്യം .സ്വിറ്റ്സർലന്റിൽ നടന്ന ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ജപ്പാന്റെ നൊസാമി ഒക്കുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് പി.വി.സിന്ധു ലോക കിരീടം നേടിയത്.