ലോര്‍ഡ്സില്‍ ന്യൂസീലന്‍ഡിന് വിനയായി അമ്പയറിങ് പിഴവും. അവസാന ഓവറില്‍, ഓവര്‍ത്രോയില്‍ ഇംഗ്ലണ്ടിന് അംപയര്‍ ആറുറണ്‍സ് അനുവദിച്ചത് ഐസിസി നിയമപ്രകാരം തെറ്റായിരുന്നുവെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍. അഞ്ചുറണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത് . അങ്ങനെയങ്കില്‍ അംപയറുടെ തെറ്റായതീരുമാനമാണ് ലോകകപ്പ് ഫൈനലിന്റെ വിധികുറിച്ചത്.
ഓട്ടത്തിനിടെ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ത്തട്ടി ബൗണ്ടറിയിലേക്കുപോയ ഓവര്‍ത്രോയില്‍ അധികം ലഭിച്ച ഒരു റണ്ണാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. ചട്ടം കൃത്യമായി പാലിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് ഈ റണ്‍ ലഭിക്കുമായിരുന്നില്ല. മാര്‍ട്ടിന്‍ ഗപ്റ്റില്‍ വിക്കറ്റിലേക്ക് പന്തെറിഞ്ഞ സമയത്ത് സ്റ്റോക്സും ആദില്‍ റഷീദും പരസ്പരം മറികടന്നിരുന്നില്ല. ബാറ്റ്സ്മാന്‍മാര്‍ പരസ്പരം ക്രോസ് ചെയ്യാതെ റണ്‍ അനുവദിക്കരുതെന്നാണ് നിയമം. ഓവര്‍ത്രോ ഉള്‍പ്പെടെ ആറുറണ്‍സാണ് ഈ ഒരു പന്തില്‍ ഇംഗ്ലണ്ടിന് ലഭിച്ചത്.
അഞ്ചുറണ്‍സ് മാത്രമേ ലഭിച്ചിരുന്നുള്ളുവെങ്കില്‍ മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നീളാതെ തന്നെ ന്യൂസീലന്‍ഡിന് കിരീടം ലഭിച്ചേനെ . അംപയറിങ്ങ് പിഴവുകള്‍ ഏറെ വിമര്‍ശത്തിന് ഇടയാക്കിയ ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന് ആറുറണ്‍സ് അനുവദിച്ചത് അംപയര്‍ കുമാര്‍ ധര്‍മസേനയുടെ പിഴവായി വേണം കണക്കാക്കാന്‍.