സസ്‌പെന്‍ഷനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഹാര്‍ദിക് പാണ്ഡ്യ തന്റെ വെടിക്കെട്ട് തുടരുന്നു. ന്യൂസിലാന്റിനെതിരായ അഞ്ചാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ അഞ്ച് സിക്‌സറോടെ ഓള്‍റൗണ്ടര്‍ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍നിന്ന് കരകയറ്റി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി എട്ടാമനായി ക്രീസിലെത്തിയ പാണ്ഡ്യ 22 പന്തിൽ നിന്നുമാണ് 45 റൺസെടുത്തത്. പാണ്ട്യ നേടിയത് രണ്ട് ബൗണ്ടറികളും അഞ്ച് സിക്സറുകളും.
ടോഡ് ആസിലിനെ തുടർച്ചായി മൂന്ന് തവണയാണ് പാണ്ഡ്യ സിക്സർ പറത്തിയത്. ഇന്ത്യൻ ഇന്നിംഗ്സിന്റെ നാൽപ്പത്തിയേഴാം ഓവറിലായിരുന്നു ആസിലിനെതിരെ പാണ്ട്യയുടെ കടന്നാക്രമണം.
അഞ്ചാം തവണയാണ് ഹാര്‍ദിക് ഹാട്രിക് സിക്‌സര്‍ നേടുന്നത്. പാക്കിസ്ഥാന്റെ ഇമാദ് വസീം, ശാദബ് ഖാന്‍, ശ്രീലങ്കയുടെ മലിന്ദ പുഷ്പകുമാര, ഓസ്‌ട്രേലിയയുടെ ആഡം സാംപ എന്നിവരാണ് മുമ്പ് തുടര്‍ച്ചയാ മൂന്നു പന്തുകള്‍ ഹാര്‍ദിക് ബൗണ്ടറിക്കു മുകളിലൂടെ പറത്തുന്നത് നിസ്സഹായരായി നോക്കിനിന്നത്.