ഈ വിജയം ഏകദിന ലോകകപ്പിനെക്കാൾ വലുതെന്ന് കോഹ്‌ലി; ഓസീസിനെ വീഴ്ത്തിയ വിരാടചരിതം

kohli-austalia
SHARE

71വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൊതിച്ചിരുന്ന വിജയം, ടെസ്റ്റ് ക്രിക്കറ്റിലെ ചക്രവര്‍ത്തിമാരെ അരിഞ്ഞുവീഴ്ത്തി വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഓസ്ട്രേലിയയില്‍ ആദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര ജയം നേടിയിരിക്കുന്നു. സിഡിനിയില്‍ നടന്ന അവസാന ടെസ്റ്റില്‍ വിജയം മഴ തട്ടി അകറ്റിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ പരമ്പര ജയം 3–1നാകുമായിരുന്നു. കളിയുടെ സമസ്തമേഖലയിലും ആധിപത്യം സ്ഥാപിച്ച് പ്രത്യേകിച്ച് പേസ് ബോളിങ്ങില്‍ കരുത്ത് കാട്ടിയാണ് ടീം ഇന്ത്യ കംഗാരുക്കളെ അരിഞ്ഞുവീഴ്ത്തിയത്.  

ലോകകപ്പ് ജയത്തെക്കാളും വലുത്

2011ലെ ഏകദിന ലോകകപ്പ് നേടിയിതിലും വലിയ സന്തോഷമാണ് ഈ പരമ്പര ജയം നല്‍കുന്നത്. ആ വിജയത്തെക്കാളും വലുതാണ് ഇത്. അന്ന് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍‌  കപ്പുയര്‍ത്തുമ്പോള്‍ ടീമിലെ പ്രായംകുറഞ്ഞതാരമായിരുന്ന തനിക്ക് അതിന്റെ അഭിമാനവും സന്തോഷവും എത്രത്തോളമെന്നത് വ്യക്തമായിരുന്നില്ലെന്നും കോഹ്‌ലിപറഞ്ഞു. സെഞ്ചുറി ഉള്‍പ്പെടെ 282റണ്‍സാണ് കോഹ്‌ലി ഈ പരമ്പരയില്‍ നേടിയത്. 

ചരിത്രംകുറിച്ച് ക്യാപ്റ്റന്‍ കോഹ്‌ലി

2011-world-cup

ഇംഗ്ലണ്ടില്‍ പോയി തോറ്റോടിയ ടീം ഇന്ത്യയ്ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ ഭാരം പേറിയാണ് വിരാട് കോഹ്‌ലിയുടെ ടീമും ഓസ്ട്രേലിയയില്‍ എത്തിയത്. ആദ്യ ടെസ്റ്റില്‍ തന്നെ ടീം ഇന്ത്യ മനസിലിരുപ്പ് വ്യക്തമാക്കി. ചേതേശ്വര്‍ പൂജാരയെന്ന ഉറച്ച മതിലില്‍ ചാരി ഇന്ത്യ കുതിച്ചു. ശേഷം കാര്യങ്ങള്‍ ബോളര്‍മാര്‍ ചെയ്തു. ഓസ്ട്രേലിയയില്‍ ഒരു പരമ്പരയിലെ ആദ്യമല്‍സരം തന്നെ ജയിക്കുന്ന ചരിത്രം കുറിച്ചു. പിന്നാലെ പെര്‍ത്തില്‍ തോറ്റു. എന്നാല്‍ ബോക്സിങ് ഡേ ടെസ്റ്റില്‍ ഉയിര്‍ത്ത് എഴുന്നേറ്റു. മെല്‍ബണില്‍ ജയിച്ചതോടെ ബോക്സിങ് ‍േ‍ഡ ടെസ്റ്റിലെ ആദ്യ ജയവും ഇന്ത്യ നേടി. ജസ്പ്രീത് ബുംറയുടെ ബോളിങ് തീഗോളമാകുന്നത് കണ്ട ടെസ്റ്റായിരുന്നു ഇത്. സി‍ഡ്നിയില്‍ കംഗാരുക്കളെ തോല്‍വിയുെട വക്കിലേക്ക് തള്ളിയിട്ടു. 

പക്ഷെ മഴമൂലം കളി സമനിലയിലായി. 31വര്‍ഷത്തിനുശേഷം ആദ്യമായി ഓസ്ട്രേലിയ അവരുടെ നാട്ടില്‍ ഫോളോ ഓണ്‍ ചെയ്യുന്നുവെന്ന നാണക്കേടിനും ഈ പരമ്പര സാക്ഷ്യം വഹിച്ചു. ബോളിങ്ങില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ പേസ് ത്രയം ലോകത്തെ വിറപ്പിക്കാന്‍ പോന്ന ശക്തിയെന്ന് തെളിയിച്ചു ഈ പരമ്പര. ബോളര്‍മാരെ ഉപയോഗിച്ച രീതിയിലും ക്യാപ്റ്റന് അഭിമാനിക്കാം. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി റിഷഭ് പന്ത് തിളങ്ങി. വാക് പോരിലും മോശമല്ലെന്ന് പന്തിലൂടെ ഇന്ത്യ ക്രിക്കറ്റ് ലോകത്തെ കാണിച്ചുകൊടുത്തു. ടീം തിരഞ്ഞെടുപ്പിലും ഇന്നിങ്സ് ഡിക്ലറേഷനിലും എല്ലാം കോഹ്‌ലി ഒരു മികച്ച ക്യാപ്റ്റനായി മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

MORE IN SPORTS
SHOW MORE