അഡ്‌ലെയ്‌ഡ് ടെസ്റ്റിലെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്ന ഇതിഹാസതാരം ഷെയ്ൻ വോണിനെതിരെ ആഞ്ഞടിച്ച് മിച്ചൽ സ്റ്റാർക്ക് രംഗത്ത്. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ശേഷമായിരുന്നു സ്റ്റാർക്കിന്റെ മറുപടി. സത്യത്തിൽ വോൺ ന്യൂസ് പേപ്പർ കോളത്തിൽ എന്നെ വിമർശിച്ച് എഴുതിയത് എന്താണെന്നു പോലും എനിക്ക് മനസിലായിട്ടില്ല. വോണിന്റെ വിമർശനങ്ങൾക്ക് ചെവി കൊടുത്താൽ വിരമിച്ച് വീട്ടിലിരിക്കേണ്ടി വരും.
മുന്‍കാല മികവ് തുടര്‍ന്ന് തന്‍റെ പാതയില്‍ മുന്നോട്ട് പോകാനാണ് ശ്രമം" നിലവിലെ പ്രകടനത്തില്‍ സംതൃപ്‌തനാണെന്നും ടീമിനായി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുമെന്നും സ്റ്റാർക്ക് പറഞ്ഞു. സ്റ്റാർക്കിന് പിന്തുണ നൽകി നായകൻ ടിം പെയിനും ആരോൺ ഫിഞ്ചും ഇതിഹാസ താരം റിക്കി പോണ്ടിങ്ങും രംഗത്തെത്തിയതിനു തൊട്ടു പിന്നാലെയാണ് സ്റ്റാർക്കിന്റെ മറുപടി.
അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ഓസ്‌ട്രേലിയുടെ തോല്‍വിക്ക് കാരണം മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെ മങ്ങിയ ഫോമും എക്സട്രാ റണ്ണുകളുമാണെന്ന് ഇതിഹാസ താരം ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അഭിപ്രായപ്പെട്ടിരുന്നു.ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് നല്‍കിയത് 36 എക്സ്ട്രാ റണ്ണുകളാണ്. ഇതില്‍ 16 റണ്‍സ് സ്‌റ്റാര്‍ക്ക് ലെഗ് സ്‌റ്റമ്പിനു പുറത്തെറിഞ്ഞ വൈഡിലൂടെയാണ് ലഭിച്ചത്. 21 റണ്‍സ് ബൈ ആയി ഓസീസ് ബോളര്‍മാര്‍ നല്‍കിയെന്നും വോൺ കുറ്റപ്പെടുത്തി. ടീമിലെ നമ്പർ വൺ ബൗളറിൽ നിന്ന് ഇത്തരത്തിലുളള പിഴവുകൾ പ്രതീക്ഷിക്കുന്നില്ല.
ന്യൂബോളിൽ അയാൾക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് വിട്ടു നല്‍കിയത് ഒരു റണ്‍ മാത്രമാണ്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 36 എക്സ്ട്രാ റണ്ണുകള്‍ നൽകിയത് തിരിച്ചടിയായി. ഇന്‍സ്വിംഗിഗ് യോര്‍ക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ അയാൾ നട്ടം തിരിയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഇന്നിംഗ്സില്‍ 127/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 200 കടക്കാന്‍ അനുവദിച്ചത് വലിയെ തെറ്റാണെന്നും വോൺ തുറന്നടിച്ചു.