ടീമിലേക്ക് ആളെ തെരഞ്ഞെടുക്കുക എന്നത് തന്റെ പണിയല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. കരുണ്‍ നായരെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.
‘അതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞതാണ്. അവര്‍ അവരുടെ ജോലി ചെയ്യുന്നു.’ ഇക്കാര്യത്തില്‍ താനെന്തെങ്കിലും പറയണമെന്ന് തോന്നുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു. ചീഫ് സെലക്ടര്‍മാര്‍ പറഞ്ഞുകഴിഞ്ഞ കാര്യമാണ് ഇതെന്നും കോഹ്‍ലി വ്യക്തമാക്കി. എന്റെ ജോലി സെലക്ഷനല്ല. ഒരു ടീമെന്ന നിലയില്‍ ചുമതലപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നു. എന്തെല്ലാമാണ് ഞങ്ങളുടെ ജോലിയെന്ന് നല്ല ബോധ്യവുമുണ്ട്. എല്ലാ തീരുമാനങ്ങളും ഉണ്ടാകുന്നത് ഒരേ സ്ഥലത്ത് നിന്നായിരിക്കില്ല. ഇതൊരു കൂട്ടമായ തീരുമാനമൊന്നുമല്ല എന്ന് ജനങ്ങൾ മനസിലാക്കണം. യാഥാർത്ഥ്യമല്ലാത്ത കാര്യങ്ങളാണ് പലപ്പോഴും പുറത്തുവരുന്നത്.' കോഹ്‍ലി നിലപാട് വ്യക്തമാക്കി.
ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടെസറ്റ് ടീമില്‍ ഉണ്ടായിട്ടും കരുണ്‍നായരെ ഒരു മത്സരത്തില്‍പോലും കളിപ്പിച്ചിരുന്നില്ല. മാത്രമല്ല ടീമിൽ ഇല്ലാതിരുന്ന ഹനുമ വിഹാരിയെ അവസാന ടെസ്റ്റില്‍ ഇറക്കിയതും കരുൺ നായരെ ഒഴിവാക്കിക്കൊണ്ടായിരുന്നു. സെവാഗിനുശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് പാതി മലയാളി കൂടിയായ കരുണ്‍ നായര്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മല്‍സരത്തിന് ഇന്ത്യ നാളെ ഇറങ്ങുകയാണ്. പൃഥ്വി ഷാ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും . ഇംഗ്ലണ്ടിനെതിരെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ രണ്ടുമല്‍സരങ്ങളുടെ പരമ്പരയില്‍ സുമ്പൂര്‍ണ വിജയം അനിവാര്യമാണ്.
ഇംഗ്ലണ്ട് പര്യടനത്തിലെ തോല്‍വി മറക്കാന്‍ രാജ്കോട്ടില്‍ രാജകീയമായി ജയിക്കണം. പതിവിന് വിപരീതമായി ഒരുദിവസം മുമ്പേ ഇന്ത്യ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. പതിനെട്ടുകാരന്‍ പൃഥ്വി ഷാ കെ എല്‍ രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരും ബാറ്റേന്തും. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍ . പേസ് ബോളര്‍ ജസ്പ്രീത് ബുമ്രയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചതോടെ. ബോളിങ് നിരയെ നയിക്കുന്നത് ഷമിയും ഉമേഷ് യാദവും.
ആര്‍ അശ്വിനും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ടീമില്‍ ഇടം നിലനിര്‍ത്തി. സുനില്‍ ആംബ്രിസ്, ഓള്‍റൗണ്ടര്‍മാരായ ജേസണ്‍ ഹോള്‍ഡര്‍, ബ്രാത്‌വെയ്റ്റ് എന്നിവരിലാണ് കരീബിയന്‍ പ്രതീക്ഷ. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് രാജ്കോട്ടിലേതെന്നാണ് റിപ്പോര്‍ട്ട്.
‘ടീമിലേക്ക് ആളെ തിരഞ്ഞെടുക്കൽ അല്ല എന്റെ പണി’; പൊട്ടിത്തെറിച്ച് കോഹ്ലി
SHOW MORE