ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം 63 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. ഏഷ്യാകപ്പിന്റെ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ തകര്‍ത്തടിച്ച് രോഹിത് ശര്‍മയും ശിഖര്‍ ധവാനും സെഞ്ചുറി തികച്ചപ്പോള്‍ പിറന്നത് ഒരു നേട്ടംകൂടി. പാക്കിസ്ഥാനെതിരേ ഒരേ മത്സരത്തില്‍ രണ്ടു സെഞ്ചുറികള്‍ പിറക്കുകയെന്ന അപൂര്‍വതയ്ക്കാണ് ദുബായി സാക്ഷ്യം വഹിച്ചത്. മൂന്നാം തവണയാണ് ഇന്ത്യയുടെ രണ്ടുപേര്‍ ഒരേ മത്സരത്തില്‍ പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടുന്നത്.
1996ല്‍ ഷാര്‍ജ കപ്പില്‍ ഷാര്‍ജ സ്റ്റേഡിയത്തിൽ സച്ചിന്‍ തെണ്ടുല്‍ക്കറും നവ്‌ജ്യോത് സിംഗ് സിദ്ധുവും ചേർന്നാണ് ആദ്യമായി പാക്കിസ്ഥാനെതിരേ ഒരു ഏകദിനത്തില്‍ തന്നെ രണ്ട് സെഞ്ചുറി നേടുന്നത്. സച്ചിന്‍ 118 റണ്‍സെടുത്തപ്പോള്‍ സിദ്ധുവിന്റെ സമ്പാദ്യം 101 അടിച്ചുകൂടി. പിന്നീട് 2005ല്‍ വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ഇതേ നേട്ടം ആവര്‍ത്തിച്ചു. അത് നമ്മുടെ സ്വന്തം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍. സെവാഗ് 108 റണ്‍സെടുത്തപ്പോള്‍ വണ്‍ഡൗണ്‍ പൊസിഷനില്‍ ദ്രാവിഡ് 104 റണ്‍സെടുത്ത പുറത്തായി.
ഈ ഏഷ്യാകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന് എതിരെ കളിക്കുന്നത് ഇത് രണ്ടാംതവണയാണ്. രണ്ട് കളിയിലും ഇന്ത്യയുടെ സമ്പൂർണ അധിപത്യമായിരുന്നു. ടൂർണമെന്റിലെ കറുത്ത കുതിരകളായ അഫ്ഗാനിസ്ഥനാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ അവസാന എതിരാളി.