കണ്ണു മിഴിച്ച്, ചങ്കിടിച്ച് കാത്തുനിന്ന ആരാധകർക്ക് സന്തോഷമായി. പ്രതീക്ഷ കാത്ത് ബ്രസീൽ കോസ്റ്ററിക്കയെ തോൽപ്പിച്ചപ്പോൾ വാഴ്ത്തുപാട്ടുകളേറി. എന്നാൽ നെയ്മറിനെതിരെ ട്രോളുകളും വിമർശനങ്ങളുമാണ്. പാളിപ്പോയ അഭിനയമാണ് നെയ്മറിന് വിനയായത്.
കോസ്റ്ററിക്കക്കെതിരായ മത്സരത്തിൽ എഴുപത്തിയെട്ടാം മിനിറ്റിലുള്ള ആ അഭിനയമാണ് നെയ്മറിനെ തിരിഞ്ഞുകൊത്തിയത്. സ്വിറ്റ്സർലണ്ടിനെതിരായ മത്സരത്തിൽ പത്തോളം തവണ താരം ഫൗളിന് വിധേയനായിരുന്നു, എല്ലാം അഭിനയമായിരുന്നെന്ന് അപ്പോഴും ആക്ഷേമുണ്ടായിരുന്നു.
ഇത്തവണ അഭിനയം കയ്യോടെ പിടികൂടിയത് വിഎആർ ആണ്. കോസ്റ്ററിക്കൻ ഡിഫൻഡർ ഗോൺസാലസ് തന്നെ പിടിച്ചു തള്ളിയെന്ന മട്ടിൽ നെയ്മർ പിറകിലേക്ക് മറിഞ്ഞുവീഴുകയും പെനാലിറ്റിക്കു വേണ്ടി അപ്പീല്‍ ചെയ്യുകയും ചെയ്തു. റഫറി പെനാൽറ്റി കിക്ക് അനുവദിക്കുകയും ചെയ്തു. എന്നാൽ കോസ്റ്ററിക്കൻ താരങ്ങൾ പ്രതിഷേധവുമായി എത്തിയതോടെ പിന്നീടുള്ള തീരുമാനം റഫറി വിഎആറിനു വിട്ടു. നെയ്മറിൻറെ ശരീരത്തിൽ സ്പർശിക്കുന്നതിൽ നിന്ന് പരമാവധി വിട്ടുനിന്നായിരുന്നു ഗോണ്‍സാലസിന്‍റെ പ്രതിരോധമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായതോടെ പെനാലിറ്റി കിക്ക് അനുവദിക്കാനുള്ള റഫറിയുടെ തീരുമാനം പിൻവലിച്ചു.
നെയ്മർ തൊട്ടാവാടിയാണെന്ന് ചിലർ ട്രോളിയപ്പോൾ മുന്നറിയിപ്പുമായ ഐസ്‌ലൻറ് രംഗത്തെത്തി. കളിക്കളത്തിലെ ചൂടൻ താരം പെപ്പെക്കുമുണ്ട് ഐസ്‌ലൻറിൻറെ മുന്നറിയിപ്പ്.
''പെനാലിറ്റി ഏരിയയിൽ ഒരു സ്ട്രൈക്കറെ ഞങ്ങൾ മന:പൂർവ്വം ഇറക്കില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്, ഈ കളി ഞങ്ങൾക്കെതിരെ എടുത്താൽ പിന്നെ നെയ്മർ എഴുന്നേൽക്കില്ല, ഇത് പെപ്പെക്കും ബാധകമാണ്'' എന്ന് ഐസ്‌ലൻറ് ക്രിക്കറ്റ് ബോർഡ് ആണ് ട്വീറ്റ് ചെയ്തത്.