ആ സംഭവത്തെ തുടർന്ന് പല തവണ ഭാജിയോട് മാപ്പു ചോദിച്ചു; അമ്പാട്ടി റായിഡു വെളിപ്പെടുത്തുന്നു

harbhajan-raidu
SHARE

ഐപിഎൽ യാത്രയിൽ 2008 മുതൽ ഒന്നിച്ചാണ് ഹർഭജൻ സിങ്ങും അമ്പാട്ടി റായിഡുവും. മുംബൈ ഇന്ത്യൻസിന് മൂന്ന് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ ഏറെ നിർണ്ണായകമായിരുന്നു ഇരുവരുടെയും പ്രകടനം. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സിനോടൊപ്പമായിരുന്നു ഇരുതാരങ്ങളും.

രണ്ടു വർഷം മുൻപ് കളിക്കിടെ ഹർഭജനുമായുണ്ടായ വാക്കേറ്റത്തെക്കുറിച്ച് ഇപ്പോൾ അമ്പാട്ടി റായിഡു വെളിപ്പെടുത്തിയിരിക്കുന്നു. തുടർന്ന് പല തവണ ഭാജിയോട് മാപ്പു ചോദിച്ചെന്നാണ് റായിഡു പറ‍ഞ്ഞത്. ഹര്‍ഭജന്‍ സിങ്ങിന്റെ ഓണ്‍ലൈന്‍ ചാറ്റ് ഷോ ആയ ക്വിക്ക് ഹീല്‍ ഭാജി ബ്ലാസ്റ്റിലായിരുന്നു റായിഡുവിന്‍റെ വെളിപ്പെടുത്തൽ. 

മുംബൈ ഇന്ത്യൻസും പൂനെ സൂപ്പർ ജയൻറ്സും ആയിരുന്നു അന്ന് എതിരാളികൾ. ബൗൾ ചെയ്തിരുന്നത് ഹർഭജൻ സിങ്ങ്. ഹർഭജൻറെ പന്ത് സൗരഭ് തിവാരി ബൗണ്ടറി ലൈനിലേക് പായിച്ചു. പന്ത് എത്തിയത് ഫീൽഡിലുണ്ടായിരുന്ന റായിഡുവിന് അരികെ. എന്നാൽ റായിഡുവിൻറെ ഫീൽഡിങ്ങ് ഹർഭജന് അത്ര പിടിച്ചില്ല. റായിഡുവിനെതിരെ രോഷം കൊണ്ടു അന്ന് ഹർഭജന്‍. റായിഡുവും വിട്ടു കൊടുത്തില്ല, തിരിച്ചും നടത്തി രോഷപ്രകടനം. പിന്നീട് ഭാജി അൽപം മയപ്പെട്ട് റായിഡുവിൻറെ തോളിൽ കയ്യിടാൻ നോക്കിയെങ്കിലും റാഡിയു കൈതട്ടി മാറ്റി പോവുകയാണുണ്ടായത്. എന്നാൽ സംഭവത്തെ പ്രതി പിന്നീട് തനിക്ക് ഖേദം തോന്നിയെന്നും ഒരുപാട് തവണ ഭാജിയോട് മാപ്പു ചോദിച്ചെന്നും റായിഡു പറഞ്ഞു. 

താന്‍ ഒരുപാട് ആളുകളോട് വഴക്കിട്ടിട്ടുണ്ട്. എന്നാൽ തന്നോട് ഇങ്ങോട്ട് ഒരാൾ മാത്രമേ വഴക്കിട്ടിട്ടുള്ളൂ എന്നും അത് റായിഡു ആണെന്നും ഹർഭജൻ. എന്നാൽ ക്ഷമാപണത്തിന്‍റെയൊന്നും ആവശ്യമില്ലെന്നും ഭാജി  പറഞ്ഞു. താനും ഒരുപാട് ആളുകളോട് വഴക്കിട്ടിട്ടുണ്ട്, തന്‍റെ സീനിയേഴ്സിനോടു പോലും, താനും ക്ഷമാപണം നടത്തിയിട്ടുണ്ട്. കളിക്കളത്തിൽ അതൊക്കെ സ്വാഭാവികമാണെന്നും പിന്നീട് മറക്കുമെന്നും ഹർഭജൻ പറഞ്ഞു. 

MORE IN SPORTS
SHOW MORE