ലോകകപ്പ് ഫുട്ബോളില്‍ റെക്കോര്‍ഡുകള്‍ പലതുണ്ടെങ്കിലും ഏറ്റവും വേഗത്തില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ കളിക്കാരനെന്ന ചീത്തപ്പേരും പേറി ജീവിക്കുകയാണ് യുറഗ്വായുടെ ഹോസെ ബാറ്റിസ്റ്റ. 1986 മെക്സിക്കോ ലോകകപ്പിന്റെ ഗ്രൂപ്പ്ഘട്ടത്തിൽ സ്കോട്‌ലന്‍ഡിനെതിരായ മല്‍സരത്തില്‍ 52–ാം സെക്കന്‍ഡിലാണ് ബാറ്റിസ്റ്റയ്ക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത്.
ഇതാണ് ആ ഡിഫന്‍ഡര്‍... സ്വന്തം ടീമിന് വേണ്ടിയായിട്ടു പോലും ഈ 56–ാം വയസിലും മുനവച്ച വാക്കുകള്‍ മാത്രം. ഒന്ന് ഓടിത്തുടങ്ങും മുന്‍പ്, സ്റ്റേഡിയത്തില്‍ ആരാധകര്‍ പാടുന്ന ദേശിയഗാനം അവസാനിക്കും മുന്‍പ്.. കണ്ണടച്ച് തുറക്കുമുന്‍പെന്ന പോലെയായിരുന്നു ആ ചുവപ്പു കാര്‍ഡ്, സഹതാരങ്ങളും യുറഗ്വായ് ആരാധകരും റഫറിയോട് തര്‍ക്കിച്ചു കൊണ്ടേയിരുന്നു. പക്ഷെ ലോകകപ്പിന്റെ റെക്കോര്‍ഡ് ബുക്കില്‍ ആ മോശം റെക്കോര്‍ഡ് അപ്പോഴേക്കും പതിഞ്ഞു പോയിരുന്നു.
പത്തുപേരുമായി കളിച്ച് യുറഗ്വായ് ഗോള്‍രഹിത സമനില പിടിച്ചെങ്കിലും ഇന്നും ആ ചുവപ്പുകാര്‍ഡിന്റെ പേരിലാണ് ആ മല്‍സരം അറിയപ്പെടുന്നത്. ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുന്നത് വലിയ തെറ്റാണോ? ബാറ്റിസ്റ്റയ്ക്ക് ഇപ്പോഴും ഉത്തരമില്ല. ഓരോ ലോകകപ്പ് വരുമ്പോഴും തന്റെ പേരിലുള്ള റെക്കോര്‍ഡ് ആരെങ്കിലും ഓര്‍ത്തെടുക്കും. പലപ്പോഴും ഞാനല്ല ആ ബാറ്റിസ്റ്റയെന്ന് നുണ പറയേണ്ടി വന്നിട്ടുണ്ട്. 22 വര്‍ഷം നീണ്ട പ്രഫഷണല്‍ കരിയറില്‍ മൂന്ന് നാലു താവണ മാത്രമാണ് ബാറ്റിസ്റ്റയ്ക്ക് ചുവപ്പു കാര്‍ഡ് കിട്ടിയത്. 32 വര്‍ഷം കഴിഞ്ഞു, മറ്റൊരു ലോകകപ്പിന് വേദിയൊരുങ്ങുമ്പോള്‍ ബാറ്റിസ്റ്റ ആഗ്രഹിക്കുന്നു.. മറ്റാരെങ്കിലും തന്റെ റെക്കോര്‍ഡ് ഭേദിച്ചിരുന്നുവെങ്കില്‍ എന്ന്.