ഐപിഎൽ ഈ സീസണിലെ ചെന്നൈ ടീമിലെ മലയാളി സാന്നിധ്യമാണ് കെ.എം ആസിഫ്. മലപ്പുറം സ്വദേശിയായ ആസിഫ് രണ്ട് വിക്കറ്റ് വീഴ്ത്തി ഐപിഎല്ലിൽ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മദേഴ്സ് ഡേയിൽ അമ്മയെ കുറിച്ചു പറയാൻ ചെന്നൈ സൂപ്പര്‍കിംഗ്‌സ് സോഷ്യല്‍മീഡിയ മാനേജിംഗ് ടീം ആസിഫിനോട് ആവശ്യപ്പെട്ടപ്പോൾ മലയാളത്തിൽ പാട്ട് പാടിയാണ് ആസിഫ് തന്റെ ഉമ്മയോടുളള സ്നേഹം അറിയിച്ചത്. ആസിഫ് പാടിയ മലയാളം പാട്ട് സമൂഹമാധ്യമങ്ങൾ നെഞ്ചോട് ചേർക്കുകയും ചെയ്തു.
അമ്മയെ കുറിച്ച് പറയാൻ വാക്കുകളില്ല അത് കൊണ്ട് ഞാനൊരു പാട്ട് പാടുന്നു എന്ന മുഖവരയോടാണ് ആസിഫിന്റെ പാട്ട്. എല്ലാ സൂപ്പർ അമ്മമാർക്കും ഈ വിഡിയോ സമർപ്പിക്കുന്നു എന്ന കുറിപ്പോടെ ചെന്നൈ ടീം ഈ വിഡിയോ ആരാധകർക്കായി പങ്ക് വെച്ചു.
‘അഴകാണ്, കുളിരാണ്, ഖല്‍ബാണെന്‍ ഉമ്മ
അലിവിന്റെ മനസ്സുളള പ്രിയമാണെന്‍ ഉമ്മ
അമ്മിഞ്ഞ പാലേകി അതിരില്ലാ കനവേകി
താരാട്ടിന്‍ഇശലിനു മറക്കുകില്ല
ആ സ്‌നേഹം അകതാരില്‍മായുകില്ല’ ആസിഫ് വികാരഭരിതമായി പാടി.
സമൂഹമാധ്യമങ്ങളിൽ ഈ പാട്ട് വൈറൽ ആയതോടെ കളിക്കളത്തിലെന്ന പോലെ സമൂഹമാധ്യമങ്ങളും ആസിഫ് താരമായി മാറി. വലങ്കയ്യൻ ഫാസ്റ്റ് ബൗളറായ ആസിഫിനെ 40 ലക്ഷം മുടക്കിയാണ് ചെന്നൈ ടീമിലെത്തിച്ചത്. 20 ലക്ഷമായിരുന്നു ആസിഫിന്റെ അടിസ്ഥാന വില.