ഐപിഎൽ പതിനൊന്നാം സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറിയിരിക്കുകയാണ് രാജസ്ഥാൻ റോയൽ ചലഞ്ചേഴ്സ് താരം മലയാളിയായ സഞ്ജുവി സാംസൺ. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 239 റണ്‍സുമായി സഞ്ജു ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിക്കഴിഞ്ഞു. കോഹ്‌ലി, ഗെയ്ൽ തുടങ്ങിയ താരങ്ങളെ പിന്നിലാക്കിയാണ് സഞ്ജു നേട്ടം സ്വന്തമാക്കിയത്.അവസാനത്തെ രണ്ട കളികളിലും സഞ്ജു അർധ സെഞ്ചുറി സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്‍ ജയിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. സഞ്ജുവിന്റെ മികവിനെ പ്രശംസിച്ച് കമേന്റര്‍മാര്‍ മികച്ച അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. സഞ്ജുവിന്റെ പ്രകടനം 'ക്ലാസ്' ആണെന്നായിരുന്നു ഷെയിൻവോണടക്കമുള്ള താരങ്ങളുടെ വിലയിരുത്തൽ.
എന്നാൽ സഞ്ജുവിനെ ഇങ്ങനെ പുകഴ്ത്തുന്നത് മുൻ ഇന്ത്യൻതാരം വിനോദ് കാംബ്ലിക്ക് ഇഷ്ടമായില്ല. സഞ്ജുവിന്റെ ആഭ്യന്തര സീസണിലെയും ഐപിഎല്‍ സീസണിലെയും പ്രകടനത്തെ വിലയിരുത്തുന്ന കമേന്റര്‍മാര്‍ക്ക് വേറെയൊന്നും പറയാനില്ലേ. ഇത് കേട്ട് ബോറടിക്കുന്നുവെന്നാണ് കാംബ്ലി ട്വിറ്ററില്‍ രോഷം കൊണ്ടത്.
കാംബ്ലിയുടെ ട്വീറ്റ് പക്ഷേ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒട്ടും രസിച്ചില്ല. വെറുതെയല്ല, താനിങ്ങനെ ആയത് എന്നൊക്കെയാണ് കാബ്ലിയുടെ ട്വീറ്റിന് വരുന്ന കമന്റുകള്‍. കമേന്റര്‍മാരെ വിമര്‍ശിക്കുന്നതിന് സഞ്ജുവിന്റെ പേര് എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും ട്വിറ്ററിലൂടെ ക്രിക്കറ്റ് പ്രേമികള്‍ കാംബ്ലിയോട് ചോദിക്കുന്നുണ്ട്.
മികച്ച കളി പുറത്തെടുത്താല്‍ കമേന്റര്‍മാര്‍ ആ താരത്തെ കുറിച്ച് പറയുന്നത് സ്വാഭാവികമാണ്. മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ കുറിച്ചെല്ലാം കമേന്റര്‍മാര്‍ അഭിപ്രായം പറയുമെന്നും കമന്റിലൂടെ അഭിപ്രായപ്പെടുന്നു. അതേസമയം, ദക്ഷിണേന്ത്യന്‍ താരങ്ങള്‍ മികവ് തെളിയിക്കുന്നതിലുള്ള അസൂയയാണ് ഈ ട്വീറ്റിന് ആധാരമെന്നും കാംബ്ലിക്ക് പരിഹാസമുണ്ട്. മോശം കമന്ററിയാണെങ്കില്‍ താങ്കള്‍ക്ക് കമേന്ററായിക്കൂടെ എന്ന ചോദ്യവും ഇതിനിടയില്‍ ചില വിരുതന്‍മാര്‍ ചോദിക്കുന്നുണ്ട്.