മുംബൈക്കെതിരായ അർധ സെഞ്ചുറിയോടെ ഐപിഎൽ 2018 സീസണിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ബാംഗ്ലൂർ നായകന്‍ വിരാട് കോഹ‌്‌ലിയെ മറികടന്നാണ് സഞ്ജു ഓറഞ്ച് ക്യാപ് വീണ്ടും തിരിച്ചുപിടിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 231 റൺസുമായി വിരാട് കോഹ‌്‌ലി തൊട്ടു പിന്നിലുണ്ട്.
ഇതിനുമുൻപ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരത്തിൽ 45 പന്തിൽ നിന്ന് സഞ്ജു 92 റൺസ് നേടിയിരുന്നു. അന്നത്തെ സഞ്ജുവിന്റെ പ്രകടനം 'ക്ലാസ്' ആണെന്നായിരുന്നു ഷെയിൻവോണടക്കമുള്ള താരങ്ങളുടെ വിലയിരുത്തൽ. റൺവേട്ടക്കാരിൽ മുന്നിൽ നിൽക്കുന്ന സഞ്ജു സ്ഥിരത പോരെന്ന വിമർശനത്തിനു കൂടിയാണ് മറുപടി നൽകിയിരിക്കുന്നത്.
സഞ്ജുവിന്റെ പ്രകടനം കണ്ട് നേരത്തെ സഞ്ജു സൂപ്പർ സ്റ്റാറാകുമെന്ന് മൈക്കൽ വോണും നിലവാരത്തിനൊത്ത ഇന്നിങ്സ് എന്ന് ഹർഷ ഭോഗ്ലെയും ഇന്ത്യൻ ടീമിൽ സഞ്ജുവിനെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു ശരിയാണെന്ന് രവീന്ദ്ര ജഡേജയും ട്വീറ്റ് ചെയ്തിരുന്നു.
സഞ്ജുവും ഗൗതമും രക്ഷകരായി; മുബൈക്കെതിരെ രാജസ്ഥാന് തകർപ്പൻ ജയം
മുംബൈ ഇന്ത്യന്‍സിെന മൂന്നുവിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് . അവസാന ഒാവറില്‍ ക്രിഷ്ണപ്പ ഗൗതമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത് . മുംബൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ രണ്ട് പന്ത് ശേഷിക്കെ മറികടന്നു. ടോപ് സ്കോറര്‍ക്കുള്ള ഒാറഞ്ച് ക്യാപ് സഞ്ജു വി സാംസണ്‍ വീണ്ടും സ്വന്തമാക്കി.
പതിനാറാം ഒാവര്‍ വരെ മല്‍സരം രാജസ്ഥാന് സ്വന്തം. ആദ്യം ക്യാപ്റ്റന്‍ അജക്യ രഹാനയെയും പിന്നീട് ബെന്‍ സ്റ്റോക്സിനെയും ഒപ്പം ചേര്‍ത്ത് സഞ്ജു രാജസ്ഥാനെ മുന്നോട്ട് നയിച്ചു. ബുമ്രയെറിഞ്ഞ പതിനേഴാം ഒാവറില്‍ മല്‍സരം മുംബൈ വരുതിയിലാക്കി 39 പന്തില്‍ 52 റണ്‍സെടുത്ത സഞ്ജുവിനെയും ബട്‌ലറെയും പുറത്താക്കി ബുമ്ര മുംബൈയെ മല്‍സരത്തിലേയ്ക്ക് തിരികെയെത്തിച്ചു.
പിന്നെ ക്രീസിലെത്തിയത് അധികമാരും കേട്ടിട്ടില്ലാത്ത ക്രിഷ്ണപ്പ ഗൗതം എന്ന കര്‍ണാടകക്കാരന്‍. സിക്സറടിച്ച് ഗൗതം തുടങ്ങി. കൈവിട്ടുപോയ മല്‍സരം വെറു പതിനൊന്ന് പന്തില്‍ ഗൗതം കൈപ്പിടിയിലൊതുക്കി. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഒാവറിലെ നാലാം പന്തില്‍ സിക്സറിച്ച് ഗൗതം രാജസ്ഥാന്റെ താരമായി. അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും മികവിലാണ് മുംബൈ 168 റണ്‍സ് വിജയലക്ഷ്യം കുറിച്ചത് . രാജസ്ഥാനായി ആദ്യമല്‍സരം കളിക്കാനിറങ്ങിയ ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.