ഐപിഎല്‍ താരലേലത്തില്‍ ആദ്യദിനങ്ങളില്‍ ആര്‍ക്കും വേണ്ടാതിരുന്ന ഗെയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മൊഹാലിയിൽ നിറഞ്ഞാടി. പ്രായവും ഫോമില്ലായ്മയുമൊന്നും തന്നെ ബാധിക്കില്ലെന്ന് പഞ്ചാബിന്റെ ചുവന്നകുപ്പായത്തിലും ഗെയില്‍ തെളിയിച്ചു.
അതൊരു വരവായിരുന്നു. ഇടവേളയ്ക്ക് േശഷമുള്ള തിരിച്ചുവരവ്. പിച്ചിന് നടുവില്‍ നിന്ന് മൊഹാലിയിലെ മൈതാനമൊന്ന് നിരീക്ഷിച്ചു. പിന്നെ ഡ്വെയ്ന്‍ ബ്രാവോയെ വിളിച്ച് താമശരൂപേണ ഒരു ബോസിെന പോലെ ഷൂ ലെയ്സ് കെട്ടിത്തരാന്‍ അവശ്യപ്പെട്ടു. കണ്ടുനിന്നവരില്‍ ചിരിപടത്തി ഗെയിലിന്റെ നീക്കം.
റണ്ണൊന്നുമെടുക്കാതെ ഗെയില്‍ ശാന്തനായിരുന്നു ഗെയില്‍ തുടക്കത്തില്‍. പിന്നെ മൊഹാലിയില്‍ മോഹിപ്പിക്കുന്ന ഫോമിലേയ്ക്കുയര്‍ന്നു. 22 പന്തില്‍ അര്‍ധശതകം തികച്ചു ഗെയില്‍ വിരുന്നൊരുക്കി. നാല് സിക്സും ഏഴു ബൗണ്ടറിയും അടങ്ങുന്നതാണ് ഗെയിലിന്റെ ഇന്നിങ്സ്. 33 പന്തില്‍ 63 റണ്‍സെടുത്ത് വാട്സന് വിക്കറ്റ് നല്‍കി ഗെയില്‍ ധോണിയെയും കൂട്ടരെയും വിറപ്പിച്ച് മൈതാനം വിട്ടു.
ഐപിഎല്‍ ലേലത്തില്‍ വിറ്റുപോകാതിരുന്ന ഗെയിലിനെ അവസാന നിമിഷം അടിസ്ഥാന വിലയായ രണ്ടുകോടിക്ക് പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.