കാല്‍പന്തുകളിയുടെ വിശ്വപോരാട്ടത്തിന് ഇനി 88 നാള്‍. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് വേദിയാകാന്‍ റഷ്യ ഒരുങ്ങി. 11 നഗരങ്ങളിലെ 12 വേദികളിലായാണ് സ്വര്‍ണകപ്പിനായുള്ള പോരാട്ടം.
ലോകത്തിലെ ഏറ്റവും വൃസ്തൃതിയേറിയ രാജ്യം ലോകത്തെ ഒരു പന്തിലേയ്ക്ക് ഒതുക്കുന്നു. ജൂണ്‍ പതിനാലിന് ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടുന്നതോടെ കാല്‍പന്തുകളിയുടെ ആഘോഷനാളുകള്‍. ഇറ്റലിയും ഹോളണ്ടും ചിലെയും റഷ്യയിലെ വേദനയാകുമ്പോള്‍ പ്രതീക്ഷകളുടെ ഭാരവുമായി ലയണല്‍ മെസിയും അര്‍ജന്റീനയും ഇറങ്ങും. ഇത്തവണയില്ലെങ്കില്‍ ഇനിയില്ല എന്ന മന്ത്രം ഉരുവിട്ട് ജീവന്‍മരണ പോരാട്ടത്തിന്. ബ്രസീലിന് സ്വിറ്റ്സര്‍ലന്‍ഡും കോസ്റ്ററിക്കയും സെര്‍ബിയയും ആദ്യഘട്ട എതിരാളികളാകും.
സ്പാനിഷ് ഫുട്ബോളിന്റെ തന്ത്രങ്ങള്‍ അടുത്തറിയുന്ന റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സ്പെയിനും ഒരേ ഗ്രൂപ്പില്‍ . ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ നിറഞ്ഞ ബല്‍ജിയവും ഇംഗ്ലണ്ടും ഗ്രൂപ്പ് ഘട്ടത്തിലെ നേര്‍ക്കുനേര്‍ വരും. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയാകെട്ടെ മെക്സിക്കോയും സ്വീഡനും സൗത്ത് കൊറിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ . വിഡിയോ അസിസ്റ്റന്‍റ് റഫറി സംവിധാനം ഉപയോഗപ്പെടുത്തുന്ന ആദ്യ ലോകകപ്പാകും റഷ്യയിലേത്. 1980 മോസ്കോ ഒളിംപിക്സിന്റെ പ്രധാനവേദിയായ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ആദ്യ പോരാട്ടവും കലാശപ്പോരാട്ടവും.