ആശയ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ഒരിക്കലും ട്രോളൻമാർ ചെന്നുവീഴാറില്ല. അക്കൂട്ടര്‍ക്ക് ഉൽസവമായിരുന്നു ഇന്നലെ. ആവേശം മണിക്കൂറുകൾ പിന്നിട്ടിട്ടും ഒട്ടുംതന്നെ കുറഞ്ഞിട്ടില്ലെന്ന് സാരം. ദിനേശ് കാർത്തിക്കിന്റെ അവിശ്വസനീയ സിക്സിലൂടെ ഇന്ത്യ വിജയം നേടിയപ്പോൾ തുടങ്ങിയതാണ് ബംഗാൾ കടുവകൾക്കെതിരെയുള്ള പൊങ്കാല. ദിനേശ് കാർത്തിക്കിനെ ധോണിയുമായി ഉപമിച്ചും ട്രോളുകൾ സജീവമാണ്. ബംഗ്ലാദേശിന്റെ ചുണ്ടോളമെത്തിയ കപ്പ് തട്ടിത്തെറിപ്പിച്ച ദിനേശ് കാർത്തിക്കിനെ സ്നേഹത്തോടെ ഡി.കെ എന്ന് സംബോധന ചെയ്താണ് ഒട്ടുമിക്ക ട്രോളുകളും.
ബംഗ്ലാദേശിന്റെ നാഗ ഡാൻസിനെയും ട്രോളൻമാർ വെറുതെവിട്ടില്ല. പാമ്പിന്റെ പടം തല്ലി ചതച്ച വീരനാണ് ഇപ്പോൾ ദിനേശ് കാർത്തിക്ക്. വിജയത്തിനൊപ്പം തന്നെ ചേർത്ത് നിർത്താം ട്രോളൻമാരുടെ ഇൗ പൊങ്കാല മഹോൽസവവും. ഒപ്പം ശ്രീലങ്കൻ ആരാധകർക്ക് ബംഗ്ലാദേശിനോടുള്ള കണക്കും കൂടിയാണ് ദിനേശ് കാർത്തിക് ഇന്നലെ തീർത്തതെന്നാണ് ട്രോളൻമാരുടെ പക്ഷം. ഡി.കെയായും ദിനേശേട്ടനായും മറ്റും ട്രോൾ ലോകത്തെ കീരീടമുള്ള രാജാവായി മാറി ഒറ്റ സിക്സ് കൊണ്ട് ദിനേശ് കാർത്തിക്. രാജ്യാന്തര ട്വന്റി–20യിൽ മൂന്നുതവണ ഫൈനൽ ജയിക്കുന്ന ആദ്യടീമെന്ന ബഹുമതിയും സ്വന്തമാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്.