ചോദ്യങ്ങൾ മുറുകിയപ്പോൾ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാന് പിടിച്ചു നിൽക്കാനായില്ല. വ്യക്തതയില്ലാത്ത മറുപടികൾ നൽകി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മാധ്യമപ്രവർത്തകർ വിടാതെ പിന്തുടർന്നപ്പോൾ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു. കൊൽക്കത്തയിലെ സെന്റ് ജോസഫ് സ്കൂളിനു സമീപത്താണ് ഹസിൻ ജഹാന് നിയന്ത്രണം വിട്ടത്. മാധ്യമപ്രവർത്തരോട് നിയന്ത്രണം വിട്ട് പെരുമാറിയതായും ക്യാമറ പിടിച്ചു വാങ്ങി നശിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാധ്യമപ്രവർത്തകർ മോശമായി പെരുമാറിയതു കൊണ്ടാണ് ഹസിൻ ജഹാന്റെ നിയന്ത്രണം വിട്ടതെന്ന് ഹസിന്റെ അഭിഭാഷകൻ പ്രതികരിച്ചു. വ്യക്തിജീവിതത്തിൽ മാധ്യമപ്രവർത്തകർ അമിതമായി കൈ കടത്തിയതാണ് അവരെ പ്രകോപിപ്പിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി. നടുറോഡിൽ വെച്ചും ഹസിൻ ജഹാൻ മാധ്യമപ്രവർത്തകരോട് ക്ഷുഭിതയായി പെരുമാറുകയും മാധ്യമപ്രവര്‍ത്തകരുടെ കാറിനു മുകളില്‍ അടിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
ഷമിയുമായി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനും താൻ തയ്യാറല്ലന്ന് ഹസിൻ ജഹാൻ കൊൽക്കത്തയിലെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.ഷമി കുടുംബത്തിന്റെ എല്ലാ സീമകളും ലംഘിച്ചു. ഇനിയൊരു ഒത്തുതീർപ്പിന് തനിക്കാവില്ലന്നും ഹസിൻ ജഹാൻ കൂട്ടിച്ചേർത്തു. ഷമിയുടെ ഫോൺ താൻ കണ്ടെത്തിയില്ലായിരുന്നെങ്കിൽ തന്നെ തന്ത്രപൂർവ്വം ഷമി ഒഴിവാക്കുമായിരുന്നുവെന്നും ഹസിൻ ജഹാൻ പറഞ്ഞു. തനിക്ക് ആകാവുന്നത് പോലെ ഷമിയുടെ തെറ്റുകളെ മനസിലാക്കി കൊടുക്കാനും,സംസാരിക്കാനും ശ്രമിച്ചിരുന്നു. പക്ഷേ തന്റെ ശ്രമങ്ങളോട് ഷമി മുഖം തിരിക്കുകയാണ് ഉണ്ടായത്. എന്നാൽ ഷമി തന്റെ തെറ്റുകൾ മനസിലാക്കി കുടുംബത്തെ ഉൾക്കൊള്ളുന്ന നിമിഷത്തിൽ ഷമിയുമായി വിട്ടുവീഴ്ച്ചയ്ക്ക് തയാറാണന്നും ഹസിൻ പറഞ്ഞു.
തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ ശക്തവും വ്യക്തവുമായ അന്വേഷണം വേണമെന്ന് മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നതടക്കമുള്ള ഭാര്യ ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളില്‍ വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്‍റെ ആവശ്യം.