ജനല്‍ കമ്പിയില്‍ മുട്ടുകുത്തി തൂങ്ങിയ നിലയില്‍ മൃതദേഹം; ദുരൂഹത

death-thamarassery
SHARE

നാലു വര്‍ഷമായി പണി പൂര്‍ത്തിയാകാതെ പൂട്ടിയിട്ടിരിക്കുന്ന വീട്. അതിനുള്ളില്‍ ജനല്‍ കമ്പിയില്‍ മുട്ടകുത്തി തൂങ്ങി നില്‍ക്കുന്ന മൃതദേഹം. ശരീരത്തില്‍ അവശേഷിക്കുന്നത് കാലിലെ ഷൂസ് മാത്രം. 23ാം തീയതി താമരശേരി കോരങ്ങാട് ആനപ്പാറപൊയിലിലാണ് വില്‍പനയ്ക്ക് വച്ച വീടിനകത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആരും വരാത്ത സ്ഥലത്ത് ഉയരമില്ലാത്ത കമ്പിയില്‍ അഞ്ചടി ഉയരമുള്ളയാള്‍ മുട്ട് കുത്തി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടതില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നു.

വീട് വാങ്ങാനായി എത്തിയവരാണ് അഴുകിയ നിലയില്‍ മൃതദേഹം കാണുന്നത്. പിന്നീട് താമരശേരി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. യുവാവിന്‍റെ സമീപത്തു നിന്ന് ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. അടുത്ത ദിവസം തന്നെ താമരശേരി അണ്ടോണ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ചമല്‍ സ്വദേശി സന്ദീപാണെന്ന് തിരിച്ചറിഞ്ഞു. അമ്മയുടെ പേരില്‍ വാങ്ങിയ സിം കാര്‍ഡാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

സ്വകാര്യ ബസ് ജീവനക്കാരനായ സന്ദീപ് പലപ്പോഴും വീട്ടില്‍ നിന്ന് ജോലിയുടെ ഭാഗമായി മാറി നില്‍ക്കാറുണ്ട്. ഇത്തരത്തില്‍ പോയതാകാമെന്ന് കരുതി ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ എത്തിയ സന്ദീപ് ആരെയും കാണാതെ ബാഗ് വച്ച് പോവുകയായിരുന്നു. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നവര്‍ തമ്പടിക്കാറുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. പേരാമ്പ്ര പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയുവെന്ന് പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE