യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു ; മൂന്നുപേർ പിടിയിൽ

gunda-police
SHARE

തിരുവല്ലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതില്‍ മൂന്നുപേർ പിടിയിൽ. തിരുവല്ല സ്വദേശികളായ കൊയ്‌ലാണ്ടി രാഹുൽ എന്ന രാഹുൽ മനോജ്, സുബിൻ അലക്സാണ്ടർ ചാക്കോ, വാവ എന്നു വിളിക്കുന്ന ദീപുമോൻ എന്നിവരാണ് പിടിയിലായത്. വിവരമറിഞ്ഞെത്തിയ പൊലീസ് വാഹനത്തിൽ വാഹനമിടിപ്പിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ട് ഒളിവിൽ പോകുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് തിരുവല്ല സ്വദേശി ശരത്തിനെ നാലംഗ സംഘം ടൗണിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ശരത്തിന്റെ കാർ കൈവശപ്പെടുത്തിയ പ്രതികൾ അതേ കാറിൽവച്ച് ഒരു രാത്രി മുഴുവൻ ശരത്തിനെ മർദ്ദിച്ചു. ഇതിനിടെ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെത്തിയ പ്രതികൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസ് വാഹനത്തിൽ വാഹനമിടിപ്പിച്ചാണ് സംഘം കടന്നു കളഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്ക് കുറ്റപ്പുഴയിലെ ആളൊഴിഞ്ഞ പറമ്പിൽ ശരത്തിനെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കാറും അടിച്ചു തകർത്ത് ഉപേക്ഷിച്ചു. മാന്താനം സ്വദേശിയായ സേതുവിന്‍റെ ഉടമസ്ഥതയിലുള്ള ജെസിബിയുടെ ഡ്രൈവറാണ് ശരത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.വടിവാൾ ഉപയോഗിച്ച് ശരത്തിന്റെ കാലുകൾ വെട്ടിയ നിലയിലാണ്. മൂക്കിലും ചവിട്ടിയിട്ടുണ്ട്. ശരത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലെ നാലാമത്തെയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE