വയോധികയെ നിര്‍ബന്ധിച്ച് കുത്തിവയ്പ് എടുത്ത സംഭവം; ദുരൂഹത ഏറുന്നു

injection-lady
SHARE

വയോധികയെ യുവാവ് നിര്‍ബന്ധിച്ച് കുത്തിവയ്പ് എടുത്തത് എന്തിനെന്നതില്‍ ദുരൂഹത തുടരുന്നു. പരാതിക്കാരി  അയഞ്ഞതോടെ പൊലീസ് പണിപ്പെട്ട് പിടികൂടിയ  യുവാവിന് ജാമ്യം കിട്ടിയിരുന്നു. വലഞ്ചുഴി സ്വദേശി ആകാശാണ് കേസില്‍ അറസ്റ്റിലായത്. കുത്തിവയ്ക്കാനുള്ള മോഹം കൊണ്ടെന്ന മൊഴി പൊലീസും പൂര്‍ണ വിശ്വാസത്തില്‍ എടുത്തിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് റാന്നി ഉതിമൂട് സ്വദേശിനി ചിന്നമ്മയെ വീട്ടിലെത്തിയ യുവാവ് കുത്തി വച്ചത്. കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു  കുത്തിവയ്പ്. ആരോഗ്യ വകുപ്പ് ജീവനക്കാരനാണെന്നും  തെറ്റിദ്ധരിപ്പിച്ചു.. കോവിഡ് വാക്സീന്‍ വേണ്ടെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് ഇടുപ്പില്‍ കുത്തിവയ്പെടുത്ത് യുവാവ് മുങ്ങുകയും ചെയ്തു.  തുടര്‍ന്നാണ് സംശയം തോന്നുകയും പരാതി നല്‍കുകയും ചെയ്തത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെത്തിയ വെള്ള സ്കൂട്ടറിന്‍റെ ഉടമയെ ആദ്യം കണ്ടെത്തി. സ്കൂട്ടറിന്‍റെ ഉടമയുടെ അപ്ഹോള്‍സ്റ്ററി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു  പ്രതി. 24 മണിക്കൂറിനകം പ്രതി ആകാശിനെ പൊലീസ് പിടികൂടി

കോവിഡ് കാലത്ത് വാക്സീന്‍ എടുക്കാന്‍ സഹായിച്ചെന്നും ചിന്നമ്മയെ കണ്ടപ്പോള്‍ കുത്തിവെയ്പെടുക്കാന്‍ തോന്നിയെന്നുമാണ് മൊഴി. റാന്നിയില്‍ പോയി സിറിഞ്ച് വാങ്ങിയാണ് കുത്തിവച്ചത്. കുത്തിവയ്പിന് ശേഷം സിറിഞ്ച് കത്തിച്ചു കളയാനും നിര്‍ദേശിച്ചിരുന്നു. മരുന്ന് നിറയ്ക്കാതെയാണ് കുത്തിവയ്പെടുത്തതും. പ്രതിക്ക് കവര്‍ച്ചാ ഉദ്ദേശ്യം ഇല്ലായിരുന്നു എന്നാണ് ഇപ്പോഴത്തെ നിഗമനം.

MORE IN Kuttapathram
SHOW MORE